പുതുച്ചേരി ആര് ഭരിക്കും? നിർണായക നിമിഷങ്ങൾ; വോട്ടെണ്ണൽ പുരോഗമിക്കുന്നു

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു (Photo: ANI)
പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേന്ദ്രഭരണ പ്രദേശം കനത്ത ആകാംക്ഷയിലാണ്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) തുറക്കുന്നതിന് മുന്നോടിയായി പോസ്റ്റൽ ബാലറ്റുകളാണ് ആദ്യഘട്ടത്തിൽ എണ്ണുന്നത്. ആകെ 12,936 പോസ്റ്റൽ ബാലറ്റുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്.
പുതുച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ നാല് മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 30 നിയമസഭാ മണ്ഡലങ്ങളിലേക്കായി ആറ് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. പുതുച്ചേരിയിൽ 23 മണ്ഡലങ്ങളും കാരക്കലിൽ അഞ്ചും മാഹിയിലും യാനത്തിലും ഓരോ മണ്ഡലങ്ങളുമാണുള്ളത്. വോട്ടെണ്ണൽ സുഗമമാക്കുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ചീഫ് ഇലക്ടറൽ ഓഫീസർ പി ജവഹറിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. സ്ഥാനാർഥികളും രാഷ്ട്രീയ പാർടി പ്രതിനിധികളും രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നു.
ഭരണം നിലനിർത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി എൻ രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി-ബിജെപി സഖ്യം (എൻഡിഎ) ഉൾപ്പെടെ 294 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. എൻഡിഎ സഖ്യത്തിന് വെല്ലുവിളിയുമായി കോൺഗ്രസ്, ഡിഎംകെ, വിസികെ എന്നിവരടങ്ങുന്ന ഇന്ത്യ ബ്ലോക്കും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് പുതുച്ചേരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ കേന്ദ്രഭരണ പ്രദേശം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രം പുറത്തുവരും.
പുതുച്ചേരി നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എഐഎൻആർസി (AINRC) മുന്നേറ്റം തുടരുന്നു. ആദ്യ ഘട്ടത്തിൽ വോട്ടെണ്ണൽ നടന്ന 9 മണ്ഡലങ്ങളിൽ 4 ഇടത്ത് എഐഎൻആർസി സ്ഥാനാർഥികളാണ് മുന്നിലുള്ളത്. കോൺഗ്രസ് രണ്ടിടത്തും ഡിഎംകെ, എഐഎഡിഎംകെ എന്നിവർ ഓരോ സീറ്റുകളിലും ലീഡ് ചെയ്യുന്നു. മാഹി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാണ് മുന്നിൽ നിൽക്കുന്നത്.
നെല്ലിത്തോപ്പ് മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥി ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ 25 ശതമാനം പൂർത്തിയായപ്പോൾ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വി കാർത്തിഗേയനാണ് മുന്നേറ്റം. 106 വോട്ടുകൾക്ക് പിന്നിലായി സ്വതന്ത്ര സ്ഥാനാർഥി ഓംശക്തിശേഖർ രണ്ടാം സ്ഥാനത്തുണ്ട്.
2021ൽ 496 വോട്ടുകൾ നേടി ബിജെപിയുടെ റിച്ചാർഡ് ജോൺകുമാർ വിജയിച്ച മണ്ഡലമാണിത്. ഇത്തവണ തമിഴക വെട്രി കഴകം സ്ഥാനാർഥി എസ് വിഘ്‌നേശ്വരൻ 1,416 വോട്ടുകൾ നേടി മണ്ഡലത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലവിലെ സൂചനകൾ പ്രകാരം നെല്ലിത്തോപ്പിൽ ഡിഎംകെ അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്.
ലീഡ് നില
എൻആർസി - 11
ടിവികെ - 4
ഇന്ത്യ സംഖ്യം - 3
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, കേന്ദ്രഭരണ പ്രദേശത്ത് മുഖ്യമന്ത്രി എൻ രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി-ബിജെപി സഖ്യത്തിന് (എൻഡിഎ) നേരിയ മുന്നേറ്റമുള്ളതായി പ്രാഥമിക സൂചനകൾ.










0 comments