print edition ആർ രാജഗോപാലിന്റെ വോട്ടവകാശവും പാസ്‌പോർട്ടും നിഷേധിച്ച സംഭവം; വേട്ടയാടലിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിനെ വോട്ടർപട്ടികയിൽനിന്ന് വെട്ടി പാസ്‌പോർട്ട് നിഷേധിച്ച സംഭവത്തിൽ ദേശീയ, അന്തർദേശീയ തലത്തിൽ പ്രതിഷേധമുയരുന്നു. രാഷ്ട്രീയപാർടികളും സാമൂഹ്യപ്രവർത്തകരും മാധ്യമസംഘടനകളുമുൾപ്പടെ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.
എസ്‌ഐആറിൽ പശ്‌ചിമ ബംഗാളിലെ വോട്ടർപട്ടികയിൽനിന്ന് രാജഗോപാലിന്റെ പേര് ഒഴിവാക്കിയതോടെ അദ്ദേഹത്തിന് പാസ്‌പോർട്ട് പുതുക്കി നൽകിയിരുന്നില്ല. ഇതേതുടർന്ന്, അമേരിക്കയിൽനടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. ദുരനുഭവങ്ങൾ അക്കമിട്ടുനിരത്തി രാജഗോപാൽ എഴുതിയ കുറിപ്പ് വൈറലായി. കേന്ദ്രസർക്കാരിന് എതിരെ കർശനനിലപാടുകൾ സ്വീകരിച്ച മാധ്യമപ്രവർത്തകനോടുള്ള പ്രതികാരനടപടിയാണ് വെളിപ്പെട്ടത്.
അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസ് വിദേശമന്ത്രിക്ക് കത്തുനൽകി. വോട്ടർപട്ടികയിൽനിന്ന് ഒരു വ്യക്തിയെ ഒഴിവാക്കിയെന്ന പേരിൽ പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷ തള്ളുന്നത് നിയമപരമാണോയെന്ന് കത്തിൽ ചോദിച്ചു. 1967ലെ പാസ്‌പോർട്ട് ആക്‌റ്റ് പ്രകാരം വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നത് പാസ്‌പോർട്ട് പുതുക്കലിനുള്ള അപേക്ഷ നിഷേധിക്കാനുള്ള കാരണമാകുന്നില്ല.
പാസ്‌പോർട്ട് ആക്‌റ്റിന് പുറത്തുള്ള കാര്യങ്ങളുടെ പേരിൽ നിഷേധിക്കാനോ തടഞ്ഞുവെക്കാനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട് – കത്തിൽ ചൂണ്ടി ക്കാട്ടി. പൗരത്വം നിർണയിക്കുന്ന എല്ലാ നടപടിക്രമങ്ങളുടെയും അധികാരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറി കൈകെട്ടിയിരിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമീഷൻ നീതി അടിസ്ഥാനമാക്കി തീരുമാനമെടുക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു. ആർക്കും ഇൗ അവസ്ഥ ഉണ്ടാകാനിടയുണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്‌ദീപ് സർദേശായ് ചൂണ്ടിക്കാട്ടി. സിപിഐ എം, സിപിഐ, കോൺഗ്രസ്, തൃണമുൽ കോൺഗ്രസ് തുടങ്ങിയ പാർടികളും നടപടിയെ രൂക്ഷമായി വിമർശിച്ചു.











0 comments