സ്വാതന്ത്ര്യദിനത്തിൽ മോദി യുവാക്കളോട് സംസാരിക്കണം; പുതിയ ഓൺലൈൻ ക്യാമ്പയ്നുമായി സിജെപി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ യുവാക്കളോട് സംസാരിക്കണമെന്ന പുതിയ ഓൺലൈൻ ക്യാമ്പയ്നുമായി കോക്രോച്ച് ജനതാ പാർടി (സിജെപി). വിദ്യാഭ്യാസം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓൺലൈൻ ക്യാമ്പയ്ൻ നടത്തുന്നത്. അഭിജീത്ത് ദിപ്‌കെ എക്സിലാണ് ഇക്കാര്യം കുറിച്ചത്. ഒരു മണിക്കൂറിനുള്ളിൽ 29,473 പേരാണ് ക്യാമ്പയ്നിൽ പങ്കുചേർന്നത്.
യുവാക്കൾക്ക് വേണ്ടി സർക്കാർ എന്താണ് ചെയ്യുന്നത്, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കണമെന്നാണ് പ്രധാനനിർദേശം. ജനങ്ങളുമായി സംസാരിച്ച് പ്രശ്നങ്ങൾ കേൾക്കുന്ന ക്യാ ബോൽതി പബ്ലിക് (പൊതുജനം എന്താണ് പറയുന്നത്) ക്യാമ്പയിൻ സെപ്‌തംബറിലാരംഭിക്കുമെന്ന് സിജെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. സമ്മർദ ഗ്രൂപ്പായി പ്രവർത്തിക്കാനാണ് കോക്രോച്ച് ജനതാ പാർടിയുടെ നിലവിലെ തീരുമാനമെന്നും അഭിജീത്ത് ദിപ്‌കെ നേരത്തെ വ്യക്തമാക്കിയിരുന്നു.
'ഇന്ത്യക്ക് നിലവിൽ ഒരു സമ്മർദ ഗ്രൂപ്പിനേയാണ് ആവശ്യം. മാധ്യമങ്ങൾ, നീതിന്യായ വ്യവസ്ഥ എന്നിവയിൽ ജനങ്ങളുടെ വിശ്വാസ്യത കുറയുന്നതിനെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യും. എഥനോൾ കലർത്തിയ പെട്രോൾ, രാജ്യത്തെ വർധിക്കുന്ന തൊഴിലില്ലായ്‌മ എന്നിവയും വിലയിരുത്തും'- എന്നാണ് അഭിജീത്ത് ദിപ്‌കെ പറഞ്ഞത്.









0 comments