പുതുക്കാട് വാഹനാപകടം
അപകടമല്ല, റിജാസിന്റെ മരണം കൊലപാതകം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

അപകടത്തിന്‍റെ ദൃശ്യം
തൃശൂർ: പുതുക്കാട് വാഹനാപകടത്തിൽ മരണപ്പെട്ട 22 കാരന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. പട്ടാമ്പി തിരുമിറ്റിക്കോട് സ്വദേശിയായ റിജാസ് ആണ് ഞായറാഴ്ച തൃശൂർ പുതുക്കാട് സെന്ററിൽവെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങളും റിജാസിനൊപ്പം സഞ്ചരിച്ച സുഹൃത്തിന്റെ മൊഴിയും പുറത്ത് വന്നതോടെയാണ് റിജാസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നത്. അപകടത്തിന് നിമിഷങ്ങൾ മുൻപ് പിക്കപ്പ് വാൻ ഡ്രൈവറും റിജാസും തമ്മിൽ തർക്കമുണ്ടായിരുന്നതായി പറയുന്നു.
ഇതിന് പിന്നാലെയാണ് പിക്കപ്പ് വാനും റിജാസ് സഞ്ചരിച്ച ബൈക്കും തമ്മിൽ ഇടിച്ച് അപകടമുണ്ടായത്. റിജാസിന്റെ മരണം ആദ്യഘട്ടത്തിൽ അപകടമരണമെന്നാണ് ധരിച്ചിരുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ പിക്കപ്പ് വാൻ മനഃപൂർവ്വം ഇടിപ്പിക്കുന്നത് കാണാം. സംഭവ സ്ഥലത്തുവെച്ചു തന്നെ റിജാസ് മരണത്തിന് കീഴടങ്ങിയിരുന്നു. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കോട്ടയം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു റിജാസും സുഹൃത്തും. ശേഷം പിന്നിൽ എത്തിയ പിക്കപ്പ് വാൻ ബൈക്ക് ഇടിച്ചു തെറിപ്പിച്ച് വലിച്ചിഴച്ചു മുൻപോട്ടു പോവുകയായിരുന്നു. സംഭവത്തിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പുതുക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതൊരു നരഹത്യ മാത്രമായി ഒതുക്കരുതെന്നും,സമഗ്രമായ അന്വേഷണം വേണമെന്നും റിജാസിന്റെ പിതാവ് മാനു ആവശ്യപ്പെട്ടു. തൃശൂർ റൂറൽ എസ്പിക്ക് ഉൾപ്പടെ കുടുംബം പരാതി നൽകി. തന്റെ മകന് നീതി ലഭ്യമാക്കണമെന്നാണ് ആവശ്യം.









0 comments