സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ മരുമകളെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് ചുട്ടുകൊന്നു

കൊല്ലപ്പെട്ട ശ്വേത
ശിവമൊഗ്ഗ: സ്ത്രീധനത്തിന്റെ പേരിൽ അഞ്ച് മാസം ഗർഭിണിയായ മരുമകളെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലെ സോറബ താലൂക്കിലാണ് ദാരുണ സംഭവം നടന്നത്. സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലെ നവീന്റെ ഭാര്യയും സ്റ്റാഫ് നഴ്സുമായിരുന്ന ശ്വേത (30) ആണ് കൊല്ലപ്പെട്ടത്.
വിവാഹസമയത്ത് ആവശ്യപ്പെട്ട സ്ത്രീധനം പൂർണ്ണമായി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും പീഡനവും. രണ്ടാമതും ഗർഭിണിയായ ശ്വേതയുടെയുള്ളിൽ ഒരു കുഞ്ഞുണ്ടെന്ന പരിഗണന പോലും നൽകാതെയാണ് ഭർതൃവീട്ടുകാർ മാർച്ച് 30-ന് ഭർത്താവിന്റെ വീട്ടിൽ വെച്ച് തീകൊളുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ ശ്വേത ഏപ്രിൽ ഒന്നിന് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശ്വേതയുടെ മരണത്തിന് പിന്നാലെ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും സോറബ പൊലീസ് കേസെടുത്തു. ശ്വേതയുടെ സംസ്കാര ചടങ്ങുകൾക്ക് തൊട്ടുപിന്നാലെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സണ്ണപ്പ (ഭർതൃപിതാവ്), ജാനകി (ഭർതൃമാതാവ്), ഹേമന്ത് (ഭർത്താവിന്റെ സഹോദരൻ), ദിവ്യ (ഹേമന്തിന്റെ ഭാര്യ) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉളവി ഗ്രാമത്തിലെ മഞ്ജപ്പ-നാഗരത്ന ദമ്പതികളുടെ മകളായ ശ്വേത 2020-ലാണ് നവീനെ വിവാഹം കഴിച്ചത്. ഇവർക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്.










0 comments