ബിഹാറിലെ ബിജെപി കോട്ടയിൽ പ്രശാന്ത് കിഷോറിന് ജയം

പട്ന: ബിഹാറിലെ ബിജെപി സിറ്റിങ് സീറ്റില്‍ ജൻ സുരാജ് പാർടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ജയം. ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 18953വോട്ടിനാണ് പ്രശാന്ത് കിഷോർ ജയിച്ചത്. ബിഹാറിന് പുറമേ ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലെ ദതിയയിൽ കോൺഗ്രസ് സ്ഥാനാർഥിയും ഗുജറാത്തിലെ മഞ്ചൽപൂരിൽ ബിജെപി സ്ഥാനാർഥിയും വിജയിച്ചു.
ബിജെപി പരാജയം അറിയാത്ത ബങ്കിപ്പുരിലാണ് പാര്‍ടിയുടെ നീരജ് കുമാറിനെ പ്രശാന്ത് കിഷോർ തോൽപ്പിച്ചത്. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷേഭത്തിന് ശേഷം വന്ന ആദ്യ തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടി ബിജെപിക്ക് കൂടുതൽ പ്രഹരമായി. ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് നിതിൻ നബിൻ ഏപ്രിലിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ബങ്കിപൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മധ്യപ്രദേശിലെ ദതിയയിൽ കോൺഗ്രസിന്റെ ഘനശ്യാം സിങ്ങ് 6016 വോട്ടിനാണ് ബിജെപി സ്ഥാനാർഥി അഷുതോഷ് തിവാരിയെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മഞ്ചൽപൂർ മണ്ഡലം ബിജെപി സ്ഥാനാർഥി സതീഷ് ഗേവിന്ദ്ഭായ് പട്ടേൽ നിലനിർത്തി. കോൺഗ്രസിന്റെ ഭിഖാഭായ് റബാരിയെ 30630 വോട്ടിനാണ് തോൽപ്പിച്ചത്. തുടർച്ചയായി മൂന്ന് തവണ ബിജെപി എംഎൽഎ ആയിരുന്ന യോഗേഷ് പട്ടേലിന്റെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.









0 comments