print edition ടിവികെയുമായി കോൺഗ്രസ് സഖ്യത്തിലായി; ഇന്ത്യ കൂട്ടായ്മയെ ദുർബലമാക്കുന്നു

എം പ്രശാന്ത്
Published on May 06, 2026, 12:36 AM | 1 min read
ന്യൂഡൽഹി: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിന് പിന്നാലെ ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മയെ ദുർബലപ്പെടുത്തുന്ന നിലപാടുമായി കോൺഗ്രസ്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നേരിട്ട കോൺഗ്രസ് വിജയ് നയിക്കുന്ന ടിവികെ പക്ഷത്തേക്ക് കൂറുമാറി. ടിവികെയ്‌ക്ക് ഉപാധികളോടെ പിന്തുണ നൽകാൻ തമിഴ്‌നാട് പിസിസി ചൊവ്വ രാത്രി വെെകി തീരുമാമെടുത്തു. ടിവികെയ്‌ക്ക് പിന്തുണ നൽകുന്നത് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഇതിൽ അന്തിമ തീരുമാനമെടുക്കാൻ തമിഴ്‌നാട് പിസിസിയെ എഐസിസി ചുമതലപ്പെടുത്തി. തുടർന്ന് രണ്ട് മന്ത്രിസ്ഥാനവും പ്രധാന ബോർഡ്, കോർപറേഷൻ പദവികളും ആവശ്യപ്പെട്ടാണ് കോൺഗ്രസ് ടിവികെയ്ക്ക് കെെകൊടുത്തത്.
അധികാരത്തിനുവേണ്ടി ഡിഎംകെയെ വഞ്ചിച്ച കോൺഗ്രസ് ബംഗാളിൽ തൃണമൂലിന്റെയും കേരളത്തിൽ ഇടതുപക്ഷത്തിന്റെയും തോൽവി ആഘോഷിക്കുകയാണ്. ബംഗാളിൽ തൃണമൂലിന്റെ പതനം കോൺഗ്രസിനുള്ള അവസരമായാണ് നേതാക്കൾ വ്യാഖ്യാനിക്കുന്നത്. തൃണമൂൽ തോൽവിയിൽ നിരവധി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ ആഹ്ലാദം പങ്കുവെച്ചു. അതേസമയം, അസമിൽ ബിജെപിയോട് മത്സരിച്ച് തകർന്നടിഞ്ഞതിൽ മിണ്ടുന്നുമില്ല.
പ്രാദേശിക പാർടികൾ ദുർബലപ്പെടുന്നത് കോൺഗ്രസിന് ഗുണമാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. ഇന്ത്യ കൂട്ടായ്‌മയിൽ കോൺഗ്രസിന്റെ നേതൃത്വം ചോദ്യംചെയ്യപ്പെടുന്നത് തൃണമൂലിന്റെയും ഡിഎംകെയുടെയും മറ്റും തോൽവിയോടെ അവസാനിക്കുമെന്നും നേതാക്കൾ വിശ്വസിക്കുന്നു. ഒന്നും രണ്ടും യുപിഎ സർക്കാരുകളുടെ ഭാഗമായിരുന്ന ഡിഎംകെ 2004ൽ യുപിഎ രൂപപ്പെട്ടത് മുതൽ സഖ്യത്തിന്റെ ഭാഗമാണ്. രണ്ടു ദശകത്തിലേറെയായി ഒപ്പം നിൽക്കുന്ന ഘടകകക്ഷിയെയാണ് നിർണായക ഘട്ടത്തിൽ കോൺഗ്രസ് കൈവിടാനൊരു ങ്ങുന്നത്.
പഞ്ചാബിലും യുപിയിലും 2027ലാണ് തെരഞ്ഞെടുപ്പ്. പഞ്ചാബിൽ എഎപിയെ ലക്ഷ്യംവെച്ച് ബിജെപിക്ക് വഴിയൊരുക്കുന്ന കോൺഗ്രസ് യുപിയിൽ സമാജ്‌വാദി പാർടിയുമായി കൈകോർക്കാൻ മടിക്കുകയുമാണ്. എസ്‌പി ദുർബലപ്പെട്ടാൽ കോൺഗ്രസിന് അവസരമുണ്ടാകുമെന്ന വിശ്വാസത്തിലാണവർ.










0 comments