print edition തൊഴിലുറപ്പ് വധം; ബിജെപിക്ക് കൈകൊടുത്ത് കോൺഗ്രസ് വഞ്ചന

ന്യൂഡൽഹി : രാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണർക്ക് ആശ്വാസമായ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയതിന് പിന്നാലെ കേന്ദ്രവുമായി കൈകോർത്ത കോൺഗ്രസ് നിലപാട് ദേശീയതലത്തിൽ ചർച്ചയാകുന്നു. ശീതകാല സമ്മേളനം സമാപിച്ചതിന് പിന്നാലെയാണ് സ്‌പീക്കർ ഓം ബിർളയുടെ ചായസൽക്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വയനാട് എംപി പ്രിയങ്കാ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളും കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും പങ്കെടുത്തത്.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചത് അടക്കമുള്ള ജനദ്രോഹ നിയമനിർമാണങ്ങളിലേക്ക് മടികൂടാതെ കടന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇടതുപക്ഷ പാർടികളും തൃണമൂൽ കോൺഗ്രസും ആം ആദ്‌മി പാർടിയും മറ്റും ചായസൽക്കാരത്തിൽ നിന്ന് വിട്ടുനിന്നപ്പോഴാണ് പ്രിയങ്കയും പ്രേമചന്ദ്രനും മറ്റും സന്തോഷപൂർവ്വം മോദിക്ക് കൈകൊടുത്തത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിൽ മാത്രമാണ് സ്‌പീക്കറുടെ ചായസൽക്കാരത്തിൽ പ്രതിപക്ഷ പാർടികൾ പങ്കെടുത്തത്. തുടർന്നുള്ള എല്ലാ സമ്മേളനങ്ങളിലും വിവിധ വിഷയങ്ങളിൽ സർക്കാരെടുക്കുന്ന ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചായസൽക്കാരം ബഹിഷ്‌ക്കരിക്കുകയായിരുന്നു പതിവ്. എന്നാൽ തൊഴിലുറപ്പ് പോലെ സുപ്രധാന നിയമത്തെ ഇല്ലാതാക്കിയ ശീതകാല സമ്മേളനത്തിലും ഇൗ പതിവ് തന്നെയായിരുന്നു പ്രതിപക്ഷം തുടരേണ്ടിയിരുന്നത്. അത് തെറ്റിച്ചാണ് ബിജെപിയോടുള്ള മൃദുസമീപനം എന്ന നിലയിൽ പ്രിയങ്കയും പ്രേമചന്ദ്രനും മറ്റും പങ്കെടുത്തത്. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ചുരുക്കം എംപിമാർക്കായി പ്രധാനമന്ത്രി ഒരുക്കിയ വിരുന്നുസൽക്കാരത്തിലും പ്രേമചന്ദ്രൻ പങ്കെടുത്തിരുന്നു. അന്ന് കൊല്ലം എംപിയെ പുകഴ്‌ത്തിയ മോദി സ്‌പീക്കറുടെ ചായസൽക്കാര വേദിയിലും പ്രശംസ ആവർത്തിച്ചു. മോദിയുടെ "നല്ല വാക്കുകൾക്ക്' പ്രേമചന്ദ്രൻ നന്ദി അറിയിക്കുകയും ചെയ്‌തു.
മോദിക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെ മുതിർന്ന ബിജെപി നേതാക്കൾ പങ്കെടുത്ത ചായസൽക്കാരത്തിൽ ഏതെങ്കിലും രാഷ്ട്രീയവിഷയങ്ങൾ ഉന്നയിക്കാനും കോൺഗ്രസ് എംപിമാർ തയ്യാറായില്ല. തൊഴിലുറപ്പ് അട്ടിമറിച്ചതിൽ പേരിനൊരു പ്രതിഷേധംപോലും രേഖപ്പെടുത്തിയില്ല. പകരം മോദിയുടെ വിദേശപര്യടന വിശേഷങ്ങൾ കേൾക്കാനാണ് പ്രിയങ്ക താൽപ്പര്യപ്പെട്ടത്. വയനാടിന് അർഹമായ ദുരിതാശ്വാസസഹായം ചോദിക്കാനും തയ്യാറായില്ല.










0 comments