അഹമ്മദാബാദ് വിമാന അപകടം; എഎഐബിയുടെ അന്വേഷണം തെറ്റായ ദിശയിലെന്ന് പൈലറ്റ് സുമീതിന്റെ പിതാവ്

അഹമ്മദാബാദ് വിമാന അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) അന്വേഷണം തെറ്റായ ദിശയിലെന്ന് മരിച്ച പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ്. അപകടം കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷിക്കണമെന്നും സുമീതിന്റെ പിതാവ് പുഷ്കരാജ് സബർവാൾ ആവശ്യപ്പെട്ടു. ദുരന്തത്തിന് കാരണം പൈലറ്റാണ് എന്നതരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്. എയർ ഇന്ത്യയുടെ സീനിയർ പൈലറ്റായ സുമീതിന് 30 വർഷത്തെ പ്രവർത്തിപരിചയമുണ്ട്. പൈലറ്റുമാർക്കു പരിശീലനം നൽകുന്ന ലൈൻ ട്രെയ്നിങ് ക്യാപ്റ്റനായിരുന്നു അദ്ദേഹം.
എഎഐബിയുടെ റിപ്പോർട്ടിൽ അപകടകാരണം തന്റെ മകനാണെന്ന് റിപ്പോർട്ട് ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും അന്വേഷണം നേർവഴിയിലേക്ക് നയിക്കാൻ കേന്ദ്രസർക്കാർ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും പുഷ്കരാജ് കേന്ദ്രത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടു. ജൂൺ 12 നായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം വെറും 32 സെക്കന്റുകൾക്കകമാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ക്യാബിൻ ക്രൂവും വിമാനം തകർന്നുവീണ മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിലുമായി 260 പേരാണ് മരിച്ചത്.










0 comments