മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വന്തം ജ്യോത്സ്യനെ നിയമിച്ചു; വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തന്റെ വ്യക്തിഗത ജ്യോത്സ്യനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. പ്രമുഖ ജ്യോത്സ്യനായ റിക്കി രഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചതിനെതിരെ അഭിഭാഷകനായ കൃഷ്ണമൂർത്തിയാണ് കോടതിയെ സമീപിച്ചത്.
ഹർജി ഫയൽ ചെയ്യാൻ ജസ്റ്റിസുമാരായ വിക്ടോറിയ ഗൗരി, എൻ സെന്തിൽ കുമാർ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് അനുമതി നൽകി. വിഷയം നാളെ കോടതി പരിഗണിക്കും. നിയമലംഘനം നടത്തിയും മുൻകൂട്ടി പ്രഖ്യാപിക്കാതെയും വെട്രിവേലിനെ നിയമിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
സർക്കാർ വിശ്വാസ വോട്ട് തേടുന്ന നിർണ്ണായക ദിനത്തിലാണ് കോടതിയിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. മെയ് 12-നാണ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചുകൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.
കഴിഞ്ഞ 40 വർഷമായി ജ്യോതിഷ രംഗത്തുള്ള പണ്ഡിറ്റ് വെട്രിവേൽ വിജയ്യുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണെന്ന് പറയപ്പെടുന്നു. വിജയ്യുടെ തെരഞ്ഞെടുപ്പ് വിജയം അദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
മുൻ മുഖ്യമന്ത്രി ജയലളിത ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ വെട്രിവേലിന്റെ ഉപദേശം തേടിയിരുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആത്മീയ ഉപദേഷ്ടാക്കളെ ഭരണസിരാകേന്ദ്രത്തിൽ നിയമിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നാണ് ഹർജിക്കാരന്റെ വാദം.










0 comments