ad
Deshabhimani

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം: കാർ മൊബൈൽ സ്കാനിംഗ് കേന്ദ്രമാക്കിയ സംഘം പിടിയിൽ

plane accident police

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 14, 2026, 04:02 PM | 2 min read

പട്യാല: പഞ്ചാബിലെ പട്യാലയിൽ കാർ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണ്ണയം നടത്തിവന്ന റാക്കറ്റിലെ രണ്ടുപേരെ പിടികൂടി. പട്യാലയിലെ ന്യൂ ഗ്രീൻ പാർക്ക് കോളനി സ്വദേശി ജർണൈൽ സിംഗ്, ചൗര ഗ്രാമവാസിയായ മീനാ റാണി എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ രഹസ്യ ഓപ്പറേഷനും റെയ്ഡും തുടർന്നാണ് നടപടി.


പട്യാല മോഡൽ ടൗൺ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ലവ്കേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ആരംഭിച്ചത്. അനധികൃത ലിംഗ നിർണയ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് ജില്ലാ ആരോഗ്യവകുപ്പ് പ്രത്യേക സംഘം രൂപീകരിച്ച് നിരീക്ഷണം നടത്തുകയായിരുന്നു.


തുടർന്ന് ഗർഭധാരണത്തിന് മുമ്പും ഗർഭകാലത്തും നടക്കുന്ന നിർണയ സാങ്കേതികവിദ്യകൾ തടയൽ (PCPNDT) നിയമപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം നഗരത്തിൽ സ്റ്റിങ് ഓപ്പറേഷൻ നടത്തി. പട്യാലയിലെ ഒരു മിഠായി കടയ്ക്ക് സമീപം നടന്ന രഹസ്യ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഓപ്പറേഷനിൽ ഒരു പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, ഗർഭച്ഛിദ്രത്തിനായി ഉപയോഗിക്കുന്ന എംടിപി (Medical Termination of Pregnancy kit) കിറ്റ്, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു കാർ എന്നിവയും പിടിച്ചെടുത്തു.


നിയമവിരുദ്ധമായി ലിംഗനിർണ്ണയ പരിശോധനകൾ നടത്തുന്നതിനായി പ്രതികൾ ഈ വാഹനം ഒരു മൊബൈൽ സ്കാനിംഗ് കേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്ന് സിവിൽ സർജൻ ഡോ. കുശാൽദീപ് കൗർ ഗിൽ വ്യക്തമാക്കി. ഗർഭിണികൾക്ക് രഹസ്യമായി പരിശോധന നടത്തി ലിംഗ നിർണയം നടത്തുകയായിരുന്നു ഇവരുടെ രീതി.


അറസ്റ്റിലായ മീനാ റാണി മുൻപും സമാനമായ കേസിൽ പിടിയിലായിട്ടുള്ള ആളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ഓക്‌സിലറി നഴ്‌സിംഗ് മിഡ്‌വൈഫ് ആയി ജോലി ചെയ്യവെ, 2024-ൽ ലിംഗനിർണ്ണയ കേസിൽ പിടിയിലായതിനെത്തുടർന്ന് ഇവരെ വകുപ്പുതല നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.


കേസുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിത, പിസിപിഎൻഡിറ്റി ആക്ട്, മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ജില്ലാ സിവിൽ സർജൻ ഡോ. കുഷൽദീപ് കൗർ ഗിൽ അറിയിച്ചു, സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ സീറോ ടോളറൻസ് നയമാണ് പിന്തുടരുന്നതെന്നും ശക്തമായ നിയമനടപടികൾ തുടരുമെന്നും വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home