print edition പിന്നെ ഏതാണാ രേഖ; പറയൂ സർക്കാരേ

ന്യൂഡൽഹി : പാസ്‌പോർട്ട് പൗരത്വരേഖയല്ലെന്ന വിദേശ മന്ത്രാലയത്തിന്റെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. ഇന്ത്യൻ പാസ്‌പോർട്ടിനെ ഇന്ത്യൻ സർക്കാർ വിശ്വസിച്ചില്ലെങ്കിൽ, പിന്നെ ആരാണ് വിശ്വസിക്കേണ്ടതെന്ന ചോദ്യമാണ് ഉയരുന്നത്. പാസ്‌പോർട്ട് സേവാദിനവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് വിദേശ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ‘പാസ്‌പോർട്ട് പൗരത്വരേഖയല്ലെന്നും യാത്രാരേഖ മാത്രമാണെന്നു’മുള്ള വിവാദ പരാമർശം നടത്തിയത്.
വിശദമായ പൊലീസ് അന്വേഷണത്തിന് ശേഷം അനുവദിക്കുന്ന പാസ്‌പോർട്ടിനെ അവിശ്വസിക്കേണ്ട കാര്യമെന്താണ്. വിസ ലഭിക്കാനും വിദേശത്തേക്ക് സഞ്ചരിക്കാനും വിദേശരാജ്യങ്ങളിൽ നയതന്ത്ര സുരക്ഷ ലഭിക്കാനും അടിസ്ഥാനരേഖയായ പാസ്‌പോർട്ടിന് ഇന്ത്യയിൽ ഒരുവിലയുമില്ലേ എന്ന വിമർശമാണ് ഉയരുന്നത്. സ്വന്തം രാജ്യത്തെ പൗരൻമാരുടെ രേഖകൾ ഒരോന്നായി അപ്രസക്തമാക്കുന്ന കേന്ദ്രനയം തുറന്നുകാട്ടി പ്രതിപപക്ഷവും രംഗത്തെത്തി. തിരിച്ചറിയൽ കാർഡും ആധാറും പാൻകാർഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചു.
പൗരത്വം തെളിയിക്കൽ സങ്കീർണമാക്കലാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറഞ്ഞു.
1967ലെ പാസ്‌പോർട്ട് നിയമത്തിലെ 20ാം വകുപ്പ് പ്രകാരം ഇന്ത്യൻ പൗരർ അല്ലാത്തവർക്കും പാസ്‌പോർട്ട് അനുവദിക്കാറുണ്ടെന്നതാണ് സർക്കാർ നൽകുന്ന വിശദീകരണം.









0 comments