സിംഗപ്പൂരിലേയ്ക്ക് പോയ ചരക്ക് കപ്പൽ ഒഡീഷ തീരത്ത് മുങ്ങി; 2 ജീവനക്കാരെ രക്ഷപ്പെടുത്തി, 22 പേർക്കായി തിരച്ചിൽ

പ്രതീകാത്മക ചിത്രം, Photo: Reuters
ഭുവനേശ്വർ: ഒഡീഷ തീരത്ത് മുങ്ങിയ ചരക്കുകപ്പലിലെ ജീവനക്കാരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് ഓഗസ്റ്റ് 20-ന് രാത്രി 10:30-ഓടെ സിംഗപ്പൂരിലേയ്ക്ക് തിരിച്ച പനാമ രജിസ്ട്രേഷനുള്ള 'എംവി ഓഷ്യൻ-വിന്നർ' എന്ന കപ്പലാണ് ശനിയാഴ്ച അപകടത്തിൽപ്പെട്ടത്. പനാമ പതാകയേന്തിയ കപ്പലിൽ 20 ചൈനീസ് പൗരന്മാരും മൂന്ന് മ്യാൻമർ സ്വദേശികളും ഒരു ബംഗ്ലാദേശ് സ്വദേശിയും ഉൾപ്പെടെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇതിൽ രണ്ടുപേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ബാക്കി 22 പേർക്കായുള്ള തിരച്ചിൽ നടത്തി വരികയാണ്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയുമാണ് രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.
കപ്പലിന്റെ അവസാന തുറമുഖം പാരദീപ് ആയിരുന്നു. അടുത്തതായി സിംഗപ്പൂരിലേക്കായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. ഒഡീഷയിൽനിന്ന് കയറ്റിയ 1,700 ടൺ ഇരുമ്പയിരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ചൈനയിൽനിന്നുള്ള 20 പേരും മ്യാൻമറിൽനിന്നുള്ള മൂന്ന് പേരും ബംഗ്ലാദേശിൽനിന്നുള്ള ഒരാളും അടക്കം 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ആഗസ്ത് 22 രാവിലെ 11.48 ഓടെ കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായാണ് വിവരം.
അപകടത്തെ തുടർന്ന് കോസ്റ്റ് ഗാർഡിന്റെ 'വരദ്', 'അൻമോൾ' എന്നീ കപ്പലുകൾ ഉടൻ തന്നെ തിരച്ചിലിനായി നിയോഗിച്ചു. ഇതോടൊപ്പം ശ്രീ വിജയ പുരത്തുനിന്ന് 'വിജിത്' എന്ന മൂന്നാമതൊരു കപ്പലും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകി. ഒപ്പം രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ ആവശ്യപ്പെട്ടതായും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാരുടെ ആരോഗ്യനിലയെ കുറിച്ച് വിവരങ്ങൾ ലഭിച്ചില്ല.










0 comments