മാൻകൊമ്പും കുറുക്കന്റെ രോമവും വിൽപ്പന: 5 പേർ അറസ്റ്റിൽ; ഒന്നാംപ്രതി യുഡിഎഫ് കൗൺസിലറുടെ ഭർത്താവ്


സ്വന്തം ലേഖകൻ
Published on Aug 23, 2026, 10:58 AM | 1 min read
നെയ്യാറ്റിൻകര : മാൻകൊമ്പും കുറുക്കന്റെ രോമവും വിൽക്കാൻ ശ്രമിച്ച കേസിൽ യുഡിഎഫ് കൗൺസിലറുടെ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേരെ പരുത്തിപ്പള്ളി വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. നെയ്യാറ്റിൻകര അറക്കുന്ന് ഭാഗത്തെ ലൂണാ ജ്യൂസ് ഷോപ്പിൽവച്ച് വന്യജീവി അവശിഷ്ടങ്ങൾ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.
അരുവിപ്പുറം ഇരുമ്പിൽ എസ്എസ് ഭവനിൽ ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സൗത്ത് വലിയതറവീട്ടിൽ ജയൻ (57), വടുതല ബ്രിഡ്ജ് റോഡ് വലിയതറവീട്ടിൽ മനോജ് (50), കോട്ടയം ഏറ്റുമാനൂർ പൊട്ടൻചാടിവീട്ടിൽ പി ബി ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി അയന വിഹാറിൽ ഷിജുലാൽ (42) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതി ജിംഷിൻ നെയ്യാറ്റിൻകര നഗരസഭ ഇരുമ്പിൽ വാർഡിലെ യുഡിഎഫ് കൗൺസിലർ പ്രാവണ്യയുടെ ഭർത്താവാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
റേഞ്ച് ഓഫീസർ വി വിപിൻ ചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, എസ്എഫ്ഒ രാഹുൽ സിങ്, ജിജിമോൻ, ബിഎഫ്ഒമാരായ മായ, രമ്യ, സുകന്യ, കാവ്യ, രാജേഷ്, സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.









0 comments