പാകിസ്ഥാൻ ഷെല്ലാക്രമണം: 13 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം, പരിക്കേറ്റത് 59 പേർക്ക്

ശ്രീനഗർ : അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 59 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി കേന്ദ്രവും പ്രതിപക്ഷനേതാക്കളും ഇന്ന് സർവകക്ഷി യോഗം ചേർന്നിരുന്നു. ഇതിനു ശേഷമാണ് വിദേശകാര്യ മന്ത്രാലയം മരണസംഖ്യ അറിയിച്ചത്. പൂഞ്ച് മേഖലയിലാണ് 13 പേർ കൊല്ലപ്പെട്ടത്.
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പാകിസ്ഥാന്റെ ആക്രമണം രൂക്ഷമായിരുന്നു. വെടിനിർത്തൽ തുടർച്ചയായി ലംഘിച്ച പാകിസ്ഥാൻ കശ്മീർ അതിർത്തിയിലെ വിവിധ മേഖലകളിലേക്ക് ഷെല്ലാക്രമണവും നടന്നിരുന്നു. ഷെല്ലാക്രമണത്തിലാണ് പൂഞ്ച് മേഖലയിൽ 13 പേർ കൊല്ലപ്പെട്ടത്.
പരിക്കേറ്റവരിൽ 44 പേരും പൂഞ്ചിൽ നിന്നുള്ളവരാണ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തെ പ്രതിരോധിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പഹൽഹാമിൽ 22ന് നടന്ന ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർക്കുന്നത് പതിവായിരുന്നു. ബുധൻ പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിനു ശേഷമാണ് പാക് സൈന്യം ഷെല്ലാക്രമണം തുടങ്ങിയത്. കുപ്‍വാര, ബാരാമുള്ള, ഉറി, അഖ്നൂർ മേഖലകളിലാണ് അതിർത്തി കടന്ന് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കർണാ മേഖലയിലെ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം അർദ്ധരാത്രിക്ക് ശേഷം ഷെല്ലുകളും മോർട്ടാറുകളും പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പാക് അധീന കശ്‍മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി 25 മിനുട്ടു കൊണ്ട് തകര്‍ത്തത്. കൊടുംഭീകരന്‍ മൗലാന മസുദ് അസറിന്റെ ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങളും അജ്‍മൽ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‍ലി തുടങ്ങിയ ഭീകരരടക്കം പരിശീലനം നേടിയ ക്യാമ്പുകളും ഇവയിലുണ്ടായിരുന്നു.
0 comments