പാക് യുദ്ധവെറി ; ലക്ഷ്യമിട്ടത് സൈനിക സംവിധാനങ്ങളെ
തുടർ പ്രകോപനം ; നൂറോളം ഡ്രോണുകൾ ഇന്ത്യ തകർത്തു , എത്തിയത് യാത്രാവിമാനങ്ങളുടെ മറപറ്റി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനുശേഷമുള്ള രണ്ടാം രാത്രിയിലും ജമ്മു-കശ്‌മീർ അതിർത്തിയിലും നിയന്ത്രണരേഖയിലും കനത്ത ആക്രമണവുമായി പാകിസ്ഥാൻ. ജമ്മുവിലെ പൂഞ്ചിലും കശ്‌മീരിലെ ഉറിയിലും പാക് സേന വെള്ളി വൈകിട്ട് മുതൽ കനത്ത ഷെല്ലാക്രമണം തുടങ്ങി. ഇന്ത്യൻ സേന പ്രത്യാക്രമണവും നടത്തി. പടിഞ്ഞാറൻ അതിർത്തിയിലും നിയന്ത്രണരേഖയിലും വെള്ളി രാത്രിയും ഡ്രോൺ ആക്രമണമുണ്ടായി. ഇന്ത്യന്‍ സേന ശക്തമായി പ്രതിരോധിച്ചു. വ്യാഴം രാത്രി മുതൽ പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയശേഷമാണ് വെള്ളിയാഴ്‌ചയും പാകിസ്ഥാൻ പ്രകോപനം തുടരുന്നത്.
അന്താരാഷ്‌ട്ര യാത്രാവിമാനങ്ങളെ മറയാക്കിയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ സേനയും വിദേശമന്ത്രാലയവും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘർഷമേഖലയിൽ പോലും വ്യോമമേഖല അടച്ചിടാൻ പാകിസ്ഥാൻ തയ്യാറായില്ല. കറാച്ചി–-ലാഹോർ റൂട്ടിൽ അന്താരാഷ്‌ട്രവിമാനങ്ങൾ ഈ ഘട്ടത്തിൽ പറന്നു. നിരപരാധികളായ വിമാനയാത്രികരുടെ ജീവന് അപകടം വരാത്തവിധം അങ്ങേയറ്റം സംയമനം പാലിച്ചായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം–-വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും മാധ്യമങ്ങളോട് പറഞ്ഞു.
പാക് സേന ആക്രമണം പുനരാരംഭിച്ചതോടെ അതിർത്തി നഗരങ്ങളും പട്ടണങ്ങളും പൂർണമായ ബ്ലാക്ക്‌ഔട്ടിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളി രാത്രി വിളിച്ച ഉന്നതതല യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി അനിൽ ചൗഹാൻ, മൂന്ന് സേനാമേധാവികൾ എന്നിവർ പങ്കെടുത്തു.
● ലേ മുതൽ സർക്രീക്ക് വരെ ആക്രമണം നീണ്ടു. ഭട്ടിൻഡ മിലിട്ടറി സ്റ്റേഷൻ ആളില്ലാവിമാനം ഉപയോഗിച്ച് ലക്ഷ്യമിട്ടു.
● ആക്രമണത്തിന് മിസൈലുകളും. ലക്ഷ്യം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശേഷി പരിശോധിക്കൽ. എട്ട് മിസൈലുകൾ നിർവീര്യമാക്കി.
● മതസ്ഥാപനങ്ങളും ബോധപൂർവം ലക്ഷ്യമിട്ടു. പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് നേരെയും ആക്രമണം. സ്‌കൂളിന് സമീപം താമസിച്ച രണ്ട് സ്‌കൂൾ കുട്ടികൾ കൊല്ലപ്പെട്ടു. മാതാപിതാക്കൾക്ക് പരിക്കേറ്റു.
● പാകിസ്ഥാന്റെ നാല് വ്യോമപ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ ഡ്രോൺ പ്രത്യാക്രമണം. ഒരു എഡി റഡാർ സംവിധാനം തകർത്തു.
● ജമ്മു -കശ്‌മീരിൽ പാക് സേന നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരിക്ക്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.
● ജമ്മുവിലെ സാംബ മേഖലയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഏഴ് ഭീകരരെ ബിഎസ്‌എഫ് വധിച്ചു. ഇന്ത്യൻ സേനയുടെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ മൂന്ന് മരണമെന്ന് പാകിസ്ഥാൻ
● പടിഞ്ഞാറൻ അതിർത്തിയിൽ ഉടനീളം വ്യോമപ്രതിരോധ സംവിധാനം വിന്യസിച്ച് കര-വ്യോമ സേനകൾ
● സിവിൽ ഡിഫൻസ് ചട്ടങ്ങൾപ്രകാരമുള്ള അടിയന്തര അധികാരങ്ങൾ പ്രയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രാനുമതി.
● യുദ്ധനടപടികളുടെ തത്സമയ സംപ്രേഷണം പാടില്ലെന്ന് മാധ്യമങ്ങളോട് കേന്ദ്രസർക്കാർ.
● യുദ്ധഭീതിയിലായതോടെ അതിർത്തിസംസ്ഥാനങ്ങൾ അതീവജാഗ്രതയിൽ, സുരക്ഷ കൂട്ടി. അവശ്യസേവന വിഭാഗത്തിലുള്ളവരുടെ അവധി റദ്ദാക്കി.
● ഡൽഹിയിലും അതീവജാഗ്രത. സർക്കാർ ജീവനക്കാരുടെ അവധി റദ്ദാക്കി. എയിംസ് അടക്കമുള്ള ആശുപത്രികൾ ഓഫീസർമാരുടെ അവധി റദ്ദാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയവും ജീവനക്കാരുടെ അവധി റദ്ദാക്കി
● ഭക്ഷ്യക്ഷാമമോ ഇന്ധനക്ഷാമമോ ഇല്ലെന്ന് കേന്ദ്രസർക്കാർ. അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് നിർദേശം.
● അതിർത്തിസംസ്ഥാനങ്ങളിൽ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും.
● വടക്കുപടിഞ്ഞാറൻ മേഖലയിലെ 25 വിമാനത്താവളങ്ങളുടെ അടച്ചിടൽ മെയ് 15 വരെ നീട്ടി. ശ്രീനഗർ അടക്കമുള്ള വിമാനത്താവളങ്ങളുടെ അടച്ചിടൽ തുടരുന്നു
● ആക്രമണം കനത്തതോടെ ജമ്മുകശ്‌മീരിലെയും അതിർത്തി സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ ആശങ്കയിൽ.
● ഡ്രോണുകൾ അതിർത്തിക്കപ്പുറത്തേക്ക് പറത്തിയത് തങ്ങളല്ലെന്നും ഇന്ത്യതന്നെയാണെന്നുമുള്ള പാക് വാദം പച്ചക്കള്ളമെന്ന് വിദേശകാര്യ സെക്രട്ടറി
0 comments