മകന്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി മുൻ ഡിജിപി മുഹമ്മദ് മുസ്തഫ

ചണ്ഡീഗഡ്: മകന്റെ മരണത്തിൽ പഞ്ചാബ് മുന്‍ മന്ത്രിയും കോൺഗ്രസ് നേതാവുമായ റസിയ സുൽത്താനയ്ക്കും തനിക്കും എതിരായി കൊലക്കുറ്റം ചുമത്തിയ കേസിൽ വിശദീകരണവുമായി മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുഹമ്മദ് മുസ്തഫ. 18 വർഷമായുള്ള മകന്റെ ലഹരി ഉപയോഗത്തെക്കുറിച്ചും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമാണ് മറുപടി.
മകന്റെ ആരോപണങ്ങളെല്ലാം അബോധാവസ്ഥയിലാണ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം പുറത്തുകൊണ്ടുവരാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും. 2024-ന്റെ തുടക്കത്തിൽ ആരോ നൽകിയ 'ഐസ്' എന്ന ലഹരിവസ്തു ഉപയോഗിച്ചത് മകന്റെ മാനസികനില കൂടുതൽ വഷളാക്കുകയും 'സൈക്കോസിസ്' എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു. ഒരിക്കൽ മകൻ മുറി തീയിട്ട് പൂർണ്ണമായും കത്തിച്ചു. മദ്യലഹരിയിൽ ഭാര്യയെ ബാത്ത്റൂമിൽ പൂട്ടിയിട്ടു. മദ്യപിച്ചെത്തിയ മകൻ മാതാവിനെ ചവിട്ടി വീഴ്ത്തി. ഇതേത്തുടർന്ന് പരിക്കേറ്റ ഉമ്മ തെന്നി വീണതാണെന്ന് നാട്ടുകാരോട് കളവ് പറയേണ്ടി വന്നു. ഇത്രയുമൊക്കെ നടന്നിട്ടും മോനെന്നും മോനല്ലേ, തെറ്റുകൾ ക്ഷമിക്കാം എന്ന ചിന്തയിൽ അവനെ ശിക്ഷിച്ചിരുന്നില്ല- അദ്ദേഹം പറഞ്ഞു.
അഖിൽ അക്തറിന്റെ ദുരൂഹത മരണത്തെ തുടർന്ന് പുറത്ത് വരുന്ന വിവരങ്ങൾ വലിയ വിവാദത്തിന് കാരണമായിരുന്നു. അഖിലിന്റെ പിതാവും ഭാര്യയും തമ്മിലുണ്ടായിരുന്ന അടുപ്പമാണ് മരണത്തിൽ കലാശിച്ചതെന്നായിരുന്നു ആരോപണം. മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് പ്രത്യേക ടീമിനെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വീടിനുള്ളിൽ അവശനായി കാണപ്പെട്ട അഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് കുടുംബം പറഞ്ഞിരുന്നു.
എന്നാൽ അഖിൽ സംസാരിച്ച് സ്വയം റെക്കോർഡ് ചെയ്ത പുറത്ത് വന്നതോടെയാണ് കഥമാറിയത്. തന്‍റെ പിതാവും ഭാര്യയും തമ്മിൽ അടുപ്പമുണ്ടെന്ന് അഖിൽ ആരോപിച്ചു. വിവാഹത്തിന് മുന്‍പുതന്നെ പിതാവിന് ഭാര്യയെ അറിയാമായിരുന്നു. താൻ വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും കള്ളക്കേസിൽ കുടുക്കാനോ കൊല്ലാനോ ആണ് അവരുടെ പദ്ധതിയെന്നും തന്‍റെ അമ്മയ്ക്കും സഹോദരിക്കും ഇതറിയാമെന്നും അഖിൽ പറയുന്നുണ്ട്.
മറ്റൊരു വിഡിയോയിൽ താൻ കുടുംബത്തിനെതിരെ പറഞ്ഞ കാര്യങ്ങൾ മാനസികനില ശരിയല്ലാത്തതിനാലാണെന്ന് അഖിൽ തന്നെ പറയുന്നുണ്ട്. സ്കീസോഫ്രീസിയ ബാധിതനായിരുന്നെന്നും കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പറയുന്ന സമയത്ത് അഖിലിന്റെ മുഖം കാണാനാവുന്നില്ല. എന്നാൽ പിന്നീട് മുഖം കാണുന്ന സമയത്ത് 'അവർ എന്നെ കൊല്ലുമോ' എന്നാണ് അഖിൽ ചോദിച്ചത്.
കുടുംബാംഗങ്ങൾക്ക് മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കാൻ കാരണമാകുന്ന വീഡിയോകൾ പുറത്ത് വന്നതോടെയാണ് പൊലീസ് കേസ് എടുത്തത്.










0 comments