മെറ്റയ്ക്ക് പിന്നാലെ ഒറാക്കിളിലും കൂട്ടപിരിച്ചുവിടൽ; ആശങ്കയിൽ ടെക് ലോകം

ന്യൂയോർക്ക്: യുഎസ് ഐടി കമ്പനിയായ ഒറാക്കിൾ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. എ ഐ വിപുലീകരണത്തിനായി ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിലുണ്ടായ ഭീമമായ ചെലവും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് നടപടിക്ക് പിന്നിലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ നിന്നും 12,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.
സ്ഥാപനത്തിലെ ചില മാറ്റങ്ങളുടെ ഭാഗമായി നിങ്ങളുടെ സേവനം കമ്പനിക്ക് ഇനി ആവശ്യമില്ലെന്നും മതിയാക്കുകയാണെന്നും പിരിച്ചുവിടപ്പെട്ടവര്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. പിരിച്ചുവിടപ്പെട്ടവരില്‍ ഒരു വര്‍ഷമെങ്കിലും ഒറാക്കിളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് 15 ദിവസത്തെ വേതനം നല്‍കുമെന്നും ഇതിന് പുറമെ ടെര്‍മിനേഷന്‍ തീയതി വരെയുള്ള ഒരു മാസത്തെ ശമ്പളവും ലീവ് എന്‍കാഷ്മെന്‍റും, മറ്റ് ആനുകൂല്യങ്ങളും ജീവനക്കാരുടെ യോഗ്യത അനുസരിച്ച് നല്‍കുമെന്നും മെയിലില്‍ വ്യക്തമാക്കുന്നു. കമ്പനിയില്‍ നിന്ന് സ്വയം രാജിവെച്ച് പോകുന്നവര്‍ക്കായി പ്രത്യേക പാക്കേജും ഒറാക്കിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്ലൗഡ് വിപണിയിൽ ആധിപത്യം ഉറപ്പിക്കാനായി ഓപ്പൺ എഐ, മെറ്റ കമ്പനികളുമായി ഒറാക്കിൾ കൈകോർത്തിരുന്നു. എന്നാൽ ഈ കമ്പനികൾക്ക് ആവശ്യമായ അത്യാധുനിക ഡാറ്റാ സെന്ററുകൾ ഒരുക്കുന്നതിന് കോടികളാണ് ചെലവ് വരുന്നത്. ഈ വർഷം മാത്രം ഏകദേശം 50 ബില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. ഇത് ഒറാക്കിളിന്റെ കടബാധ്യത കുത്തനെ ഉയർത്തുമെന്ന ആശങ്ക നിലനിൽക്കുകയാണ്.










0 comments