print edition രാജി ആവശ്യത്തിൽ പിടിമുറുക്കി പ്രതിപക്ഷം


എം അഖിൽ
Published on Jul 23, 2026, 12:28 AM | 1 min read
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്പോൾ പാർലമെന്റിൽ നീറ്റ് വിഷയത്തിൽ വിശദമായ ചർച്ചയാകാമെന്ന വാഗ്‌ദാനവുമായി കേന്ദ്രസർക്കാർ. തിങ്കളാഴ്‌ച വർഷകാല സമ്മേളനം തുടങ്ങിയത് മുതൽ നീറ്റ് വിഷയത്തിൽ ഇരുസഭകളിലും പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നിഷേധ നിലപാട് കാരണം രണ്ട് ദിവസം തുടർച്ചയായി പാർലമെന്റ് നടപടി സ്‌തംഭിച്ചു. ജന്തർമന്തറിലെ യുവജനപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ഡൽഹി പൊലീസിന്റെ നീക്കം സാഹചര്യം കൂടുതൽ വഷളാക്കി.
ബുധനാഴ്‌ച്ച സഭാനടപടികൾ ആരംഭിച്ച ഉടനെ ധർമേന്ദ്ര പ്രധാനെ ഉടൻ പുറത്താക്കണമെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ലോക്‌സഭാ സ്‌പീക്കറെ അറിയിച്ചു. ചർച്ചയുടെ ദിവസം, ഷെഡ്യൂൾ തുടങ്ങിയവ ആലോചിക്കാനായി സ്‌പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ ലോക്‌സഭ പകൽ രണ്ട് വരെ പിരിഞ്ഞു. വിദ്യാർഥികളെ അടിച്ചമർത്തുന്ന പൊലീസ് നടപടിയിൽ രാജ്യസഭയിലും വലിയ പ്രതിഷേധമുണ്ടായി.
പ്രതിഷേധം കനത്തതോടെ ഇരുസഭകളും വ്യാഴാഴ്‌ച്ചത്തേക്ക് പിരിഞ്ഞു. യുവജനങ്ങൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നിരവധി പ്രതിപക്ഷ അംഗങ്ങൾ കറുത്തവസ്‌ത്രം അണിഞ്ഞാണ് സഭയിൽ എത്തിയത്.










0 comments