യു എസ് നികുതി സംവിധാനത്തെ പോലും ആധിപത്യത്തിനുള്ള ആയുധമാക്കുന്നു; ക്യൂബൻ അംബാസഡര്‍

ഭുവനേശ്വര്‍:അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് മേൽ പ്രഖ്യാപിച്ചിരിക്കുന്ന നികുതികൾ രാഷ്ട്രീയ ലാഭം മുൻനിര്‍ത്തിയാണെന്ന് ഇന്ത്യയിലെ ക്യൂബൻ അംബാസഡര്‍ ഹുവാൻ കാർലോസ് മർസാൻ അഗ്യുലേര. റഷ്യയുമായോ മറ്റ് രാജ്യങ്ങളുമായോ വ്യാപാരം തടയാൻ അമേരിക്കയ്ക്ക് യാതൊരു അവകാശവുമില്ല. നികുതിയെ പോലും ആധിപത്യത്തിനുള്ള രാഷ്ട്രീയ ഉപകരണമാക്കുകയാണ്. സാമ്രാജ്യത്ത നയങ്ങളാണ് അവര്‍ ഇപ്പോഴും തുടരുന്നത് ഇവ എക്കാലവും എതിര്‍ക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.
ഒഡിഷയിൽ സന്ദര്‍ശനത്തിനിടെയായിരുന്നു അഗ്യുലേരയുടെ പ്രതികരണം. അമേരിക്കൻ നയങ്ങളെ എതിര്‍ക്കുമ്പോഴും അവിടത്തെ ജനങ്ങളുമായി നല്ല ബന്ധമാണ്. പ്രകൃതിവിഭവങ്ങൾ കുറവാണെങ്കിലും സാക്ഷരതയ്ക്കും പൊതുവിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയുള്ള ഫിദൽ കാസ്ട്രോയുടെ കാഴ്ചപ്പാടിലൂടെ കെട്ടിപ്പടുത്ത 'ബൗദ്ധിക സമ്പത്താണ്' ക്യൂബയുടെ കരുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കരുത്താണ് എല്ലാ ഉപരോധങ്ങളെയും തരണം ചെയ്ത് നിലനിൽക്കാൻ ക്യൂബയെ പ്രാപ്തമാക്കുന്നത് എന്നും വ്യക്തമാക്കി.
വെനസ്വേലയിലെ എണ്ണ സമ്പത്ത് സ്വന്തമാക്കാൻ അമേരിക്ക അവിടുത്തെ ഭരണാധികാരികളെ തടങ്കലിൽ വെച്ച് ശക്തി പ്രയോഗിക്കുകയാണെന്നും അഗ്യുലേര ചൂണ്ടികാട്ടി. ബ്രിക്സ് പോലുള്ള കൂട്ടായ്മകളുടെ പ്രസക്തി ഈ സാഹചര്യത്തിൽ വര്‍ധിച്ചതായും പറഞ്ഞു.









0 comments