വിദ്യാർത്ഥികൾക്ക് രാഷ്ട്രീയം വേണ്ട; കരട് മാർഗ്ഗരേഖയുമായി കേരള സർവകലാശാല

തിരുവനന്തപുരം: കോളേജുകളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലങ്ങിടാൻ കേരള സർവകലാശാല. കോളേജുകളിലോ സർവകലാശാല പഠനവിഭാഗങ്ങളിലോ യാതൊരു വിധത്തിലുള്ള രാഷ്ട്രീയപ്രവർത്തനങ്ങളിലും വിദ്യാർഥികൾ ഏർപ്പെടരുത് എന്ന് ചൂണ്ടിക്കാട്ടി കരട് മാർഗരേഖ പുറത്തിറക്കിയിരിക്കുകയാണ് സർവകലാശാല.
ഇതിനു വിരുദ്ധമായി പ്രവർത്തിക്കുകയോ ചട്ടലംഘനം നടത്തുകയോ ചെയ്യുന്നപക്ഷം വിദ്യാർത്ഥികളും രാഷ്ട്രീയപാർട്ടികളും പിഴ നൽകേണ്ടിവരുമെന്നും നിർദേശമുണ്ട്. കലാലയങ്ങളിലെ സമാധാനാന്തരീക്ഷം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി സർവ്വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെത്തുടർന്ന് ഗവർണർ വിസിമാർക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനുമേലാണ് കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ഏതെങ്കിലും തരത്തിലുള്ള രാഷ്രീയപ്രവർത്തനം വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായത് കോളേജ് പ്രിൻസിപ്പാലിനോ സർവ്വകലാശാലയ്ക്കോ വിദ്യാർത്ഥികൾക്കുമേൽ നടപടിയെടുക്കാം.
രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള സമരം, ധർണ, പ്രതിഷേധങ്ങൾ എന്നിവ പാടില്ല, ക്യാമ്പസിനുള്ളിലോ ക്ലാസ് മുറികളിലോ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള മുദ്രാവാക്യങ്ങൾ പാടില്ല, ഡിജിറ്റൽ പ്ലാറ്റ്‌ഫോംവഴിയുള്ള രാഷ്ട്രീയപ്രചാരണമോ സംഘാടനമോ പാടില്ല എന്നിവയാണ് പ്രധാനമായും മാർഗ്ഗരേഖയിൽ പറയുന്നത്. വിദ്യാർത്ഥികളെ നിശ്ശബ്ദരാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെ ഇതിനോടകം തന്നെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.









0 comments