ഓപ്പറേഷൻ ഷീൽഡ്: അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ന് മോക്ഡ്രിൽ

ന്യൂഡൽഹി: 'ഓപ്പറേഷൻ ഷീൽഡി'ന്റെ ഭാഗമായി അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രിൽ. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ചണ്ഡീഗഡ്, ജമ്മു & കശ്മീർ എന്നിവിടങ്ങളിലാണ് ഇന്ന് സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷങ്ങളുടെ വെളിച്ചത്തിൽ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനാണ് മോക് ഡ്രിൽ നടക്കുന്നത്.
മെയ് 29 ന് നടത്താൻ നിശ്ചയിച്ചിരുന്ന മോക്ഡ്രിൽ സാങ്കേതിക കാരണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ദേശീയ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമായി വിവിധ അടിയന്തര സാഹചര്യങ്ങൾ അനുകരിക്കുന്ന തരത്തിലാണ് മോക്ഡ്രിൽ അഭ്യാസങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഹരിയാനയിലെ നിർണായക സ്ഥലങ്ങൾക്ക് സമീപം രാത്രി 8 മുതൽ 8.15 വരെ 15 മിനിറ്റ് നീണ്ടുനിൽക്കുന്ന നിയന്ത്രിത വൈദ്യുതി തടസം ഉണ്ടാകും. ആശുപത്രികൾ, ഫയർ സ്റ്റേഷനുകൾ തുടങ്ങിയ അവശ്യ അടിയന്തര സേവനങ്ങളുടെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കും. സമാനമായ മോക്ക് ഡ്രില്ലുകളും ബ്ലാക്ക്ഔട്ടും 41 ജില്ലകളിലും നടത്തുമെന്ന് രാജസ്ഥാനിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പഞ്ചാബിൽ, സിവിലിയൻ ദുർബല പ്രദേശങ്ങളിൽ പൂർണമായ ബ്ലാക്ക്ഔട്ട് നടപടികൾ നടപ്പിലാക്കും. അടിയന്തര സേവനങ്ങൾ പ്രവർത്തനക്ഷമമായിരിക്കും. മോക്ഡ്രിൽ വിവരം അറിയിക്കാൻ വ്യോമാക്രമണ സൈറണുകൾ മുഴക്കും.
മോക്ഡ്രിൽ തയ്യാറെടുപ്പുകൾ ഏഴ് വ്യത്യസ്ത സാഹചര്യങ്ങൾ അനുകരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. വ്യോമാക്രമണങ്ങൾ, ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ എന്നിവയും അനുകരിക്കും. വ്യോമസേനയ്ക്കും സിവിൽ ഡിഫൻസ് കൺട്രോൾ റൂമുകൾക്കുമിടയിൽ ഹോട്ട്‌ലൈനുകളും സജീവമാക്കിയിട്ടുണ്ട്.
അടിയന്തര പ്രതികരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഹരിയാന 22 ജില്ലകളിലും അഭ്യാസങ്ങൾ നടത്തുന്നു. വ്യോമാക്രമണങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ, മറ്റ് യുദ്ധകാല സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മോക്ഡ്രിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. കൂട്ട ഒഴിപ്പിക്കലോ വൈദ്യസഹായമോ ആവശ്യമായി വരുന്ന സംഭവങ്ങൾക്കുള്ള തയ്യാറെടുപ്പ് മെച്ചപ്പെടുത്തുക എന്നതാണ് മോക്ഡ്രില്ലിന്റെ ഉദ്ദേശ്യം.










0 comments