ഓൺലൈൻ മാധ്യമം ദ വയറിന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഓൺലെെൻ മാധ്യമം ദ വയറിന് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. വയറിന്റെ വെബ്‌സൈറ്റിലേക്കുള്ള പ്രവേശനമാണ് സർക്കാർ തടഞ്ഞിരിക്കുന്നത്. ഭരണഘടന നൽകുന്ന മാധ്യമ സ്വാതന്ത്രത്തിൻ മേലുള്ള ലംഘനമാണ് ഈ നടപടിയെന്ന് വിലക്കിനെ തുടർന്ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ ദ വയർ പറയുന്നു.
ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റ് മന്ത്രാലയത്തിന്റെ തീരുമാന പ്രകാരമാണ് വെബ്‌സൈറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത് എന്ന് ഇന്റർനെറ്റ് സേവന ദാതാക്കളെ ഉദ്ധരിച്ച് കൊണ്ട് വയർ പറയുന്നു. സത്യസന്ധവും നീതിയുക്തവുമായ വാർത്തകളും വിവരങ്ങളും പങ്കുവെക്കുന്ന ഉറവിടങ്ങൾ രാജ്യത്തിന് വിലപ്പെട്ടതാണെന്നും നിർണായകമായ സമയത്തെ ലജ്ജാകരമായ ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്നും പ്രസ്‌താവനയിൽ വയർ വ്യക്തമാക്കി.
ഏകപക്ഷീയമായതും വിശദീകരിക്കാനാകാത്തതുമായ ഈ നടപടിക്കെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. കഴിഞ്ഞ 10 വർഷമായി നിങ്ങൾ തരുന്ന പിന്തുണയാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സമയത്തും നിങ്ങളെല്ലാവരും ഞങ്ങളുടെ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. വായനക്കാരിലേക്ക് സത്യസന്ധവും കൃത്യമായതുമായ വാർത്തകൾ എത്തിക്കുന്നതിൽ നിന്ന് ഞങ്ങൾ പിന്തിരിയില്ല.– പ്രസ്‌താവനയിൽ വയർ പറയുന്നു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് എതിരായ നടപടിയെ സിപിഐ എം അപലപിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ചാനലുകൾ സ്വൈരവിഹാരം നടത്തുന്നു. എന്നാൽ മൂല്യാധിഷ്‌ഠിത മാധ്യമപ്രവർത്തനം നടത്തുന്ന ‘ദി വയർ’ കേന്ദ്രസർക്കാർ നടപടിക്ക് ഇരയായി–-സിപിഐ എം സമൂഹമാധ്യമ അക്കൗണ്ടിൽ പ്രതികരിച്ചു.
-
0 comments