പഹൽഗാമിന്റെ നിലവിളിക്ക് ഒരാണ്ട്; കശ്മീരിൽ സുരക്ഷ ശക്തമാക്കി

ഫയൽ ചിത്രം
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി. കശ്മീർ ഐജിപി വി കെ ബിർഡിയുടെ നേതൃത്വത്തിൽ പൊലീസ്, സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത സുരക്ഷാ അവലോകന യോഗം ചേർന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും മറ്റ് തന്ത്രപ്രധാന മേഖലകൾക്കും ചുറ്റുമുള്ള സുരക്ഷ വർദ്ധിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
2025 ഏപ്രിൽ 22നാണ് പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ നടത്തിയ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക പോണി ഓപ്പറേറ്ററുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ സ്മരണയ്ക്കായി താഴ്വരയിലെ പ്രധാന സ്ഥലങ്ങളിൽ റാലികളും അനുസ്മരണ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.
പഹൽഗാം ആക്രമണത്തെത്തുടർന്ന് കശ്മീരിലെ വിനോദസഞ്ചാര മേഖലയിൽ വലിയ ഇടിവുണ്ടായിരുന്നു. 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം 'മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന പഹൽഗാമിലേക്ക് വിനോദസഞ്ചാരികൾ വൻതോതിൽ തിരിച്ചെത്തിത്തുടങ്ങി.
വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ക്യുആർ കോഡ് (QR Code) അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കി. പോണി ഓപ്പറേറ്റർമാർ, കച്ചവടക്കാർ, മറ്റ് സേവന ദാതാക്കൾ എന്നിവരെ പൊലീസ് പരിശോധനയ്ക്ക് ശേഷം കൃത്യമായി തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കും. സേവന ദാതാക്കളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ആധാർ വിവരങ്ങൾ, പൊലീസ് വെരിഫിക്കേഷൻ സ്റ്റാറ്റസ് തുടങ്ങിയവ ഈ ക്യുആർ കോഡ് വഴി വിനോദസഞ്ചാരികൾക്ക് നേരിട്ട് പരിശോധിക്കാം.











0 comments