യുഡിഎഫ് അല്ല, 'യു-ടേൺ സർക്കാർ ': പിഎംശ്രീ യിലെ നിലപാടുമാറ്റത്തിൽ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എംപി

ജോൺ ബ്രിട്ടാസ് എംപി
ന്യൂഡൽഹി : 'പിഎം ശ്രീ' പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെയും യുഡിഎഫ് നേതൃത്വത്തിന്റെയും നിലപാടുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. വി ഡി സതീശന്റെയും സർക്കാരിന്റെയും തീരുമാനം കണ്ടപ്പോൾ സഹതാപം തോന്നുന്നുവെന്നും, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ജനങ്ങളെ വഞ്ചിച്ച് നിലപാട് മാറ്റിയ ചരിത്രം വേറെയൊരു ജനാധിപത്യ സർക്കാരിനും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക ചരിത്രത്തിൽ ഇത്രയും ഹ്രസ്വകാലം കൊണ്ട് നിലപാട് മാറ്റുന്നവർക്കുള്ള അവാർഡിന് അർഹതയുള്ളത് യുഡിഎഫിനാണ്. അതുകൊണ്ടുതന്നെ യുഡിഎഫ് എന്ന പേരുമാറ്റി 'യു-ടേൺ സർക്കാർ' എന്ന് വിളിക്കേണ്ട സമയമായെന്നും കേരളത്തിലെ ജനങ്ങളെ ഇത്ര നഗ്നമായും നികൃഷ്ടമായും വഞ്ചിക്കുന്ന പരിപാടിയിലാണ് അവർ വ്യാപൃതരായിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
പാർലമെന്റിൽ മുസ്ലിം ലീഗ് എംപി അബ്ദുൽ വഹാബും കോൺഗ്രസ് എംപി ജെ ബി മേത്തറും പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ജോൺ ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രഹരം. പിഎം ശ്രീ പദ്ധതിയെ മുൻപ് എതിർത്ത യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങൾ ഇപ്പോൾ അവരെത്തന്നെ തിരിഞ്ഞു കുത്തുകയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. പിഎം ശ്രീ പദ്ധതിയെ അറബിക്കടലിൽ കൊണ്ട് പോയി ചവിട്ടി താഴ്ത്തും എന്നായിരുന്നു മുൻപ് പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെ ചവിട്ടി താഴ്ത്താത്തതിന്റെ സ്മരണയ്ക്കായി മന്ത്രിമാർക്ക് വേണമെങ്കിൽ അറബിക്കടൽ കാണാൻ പോകാം. അവിടെ തിരകൾ കയറുന്നത് ഒരുപക്ഷേ മന്ത്രിമാർക്ക് നന്ദി പറയാനായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും നഗ്നമായ കള്ളം പറഞ്ഞവരെ ഇനി എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
വിദ്യാഭ്യാസ മന്ത്രിയും യുഡിഎഫ് നേതാക്കളും കാപട്യങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജോൺ ബ്രിട്ടാസ് എംപി, പ്രവാചകൻ നബിയുടെ പ്രശസ്തമായ വചനവും ഉദ്ധരിച്ചു. ഒരാളിൽ നാല് സ്വഭാവ സവിശേഷതകൾ ഒത്തുചേർന്നാൽ അയാൾ തികഞ്ഞ കാപട്യക്കാരനായിരിക്കും. വാഗ്ദാനം നൽകിയാൽ വഞ്ചിക്കുക, സംസാരിച്ചാൽ കള്ളം പറയുക, കരാർ ഉണ്ടാക്കിയാൽ ലംഘിക്കുക, തർക്കത്തിൽ ഏർപ്പെടുമ്പോൾ അവിവേകത്തോടെ പെരുമാറുക എന്നിവയാണവ. ഈ നബിവചനങ്ങളെങ്കിലും ഓർമ്മിച്ച് വേണമായിരുന്നു പദ്ധതിയെക്കുറിച്ച് വലിയ പ്രസ്താവനകൾ ഇറക്കാൻ എന്ന് ബ്രിട്ടാസ് പറഞ്ഞു.
യുഡിഎഫിന്റെയും വി ഡി സതീശന്റെയും കാപട്യത്തിന്റെ മൂടുപടം വലിച്ചുകീറാൻ മുന്നിൽ വന്നത് അബ്ദുൽ വഹാബും ജെ ബി മേത്തറുമാണ്, പാർലമെന്റിൽ ഈ ചോദ്യങ്ങൾ ഉന്നയിച്ചതിലൂടെ സ്വന്തം മുന്നണിയുടെ ചെകിട്ടത്താണ് അബ്ദുൽ വഹാബ് അടിച്ചിരിക്കുന്നത്. യുഡിഎഫിന് ഈ പദ്ധതിയുമായി മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ നുണകൾ പ്രചരിപ്പിക്കുന്നതിന് പകരം പൊതുസമൂഹത്തോട് മാപ്പ് അപേക്ഷിക്കണമായിരുന്നു. തങ്ങൾക്ക് വീഴ്ച പറ്റി, എടുത്ത നിലപാട് തെറ്റായിരുന്നു, മുന്നോട്ട് പോകാൻ ബിജെപിയുടെ സമ്മർദ്ദമുണ്ട് എന്ന് പരസ്യമായി പറഞ്ഞ് കേരളത്തിലെ ജനങ്ങളോട് മാപ്പ് ചോദിച്ചിട്ട് മുന്നോട്ട് പോകാമായിരുന്നു. അതിനുപകരം പ്രവാചക വചനങ്ങൾ പോലും ലംഘിച്ച് ഇളിഭ്യരായി ജനങ്ങളുടെ പരിഹാസം ഏറ്റുവാങ്ങേണ്ട ആവശ്യമുണ്ടോ എന്നും അല്പമെങ്കിലും ഉളിപ്പുണ്ടെങ്കിൽ മുസ്ലിം ലീഗ് ഈ പരിപാടി അവസാനിപ്പിക്കണമെന്നും ജോൺ ബ്രിട്ടാസ് ആഞ്ഞടിച്ചു.










0 comments