അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? 'പൈലറ്റിനെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു'

അജിത് പവാർ, രോഹിത് പവാർ
മുംബൈ: എൻസിപി അധ്യക്ഷനും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ദുരൂഹതയെന്ന് ആവർത്തിച്ച് അനന്തരവൻ രോഹിത് പവാർ. വിമാനാപകടത്തിൽ അട്ടിമറി സംശയിക്കുന്നുവെന്നും മഗ്രമായ അന്വേഷണം വേണമെന്നും രോഹിത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അപകടദിവസം വിമാനം പറത്തിയിരുന്ന ക്യാപ്റ്റൻ സുമിത് കപൂറിന്റെ പശ്ചാത്തലത്തെ രോഹിത് പവാർ ചോദ്യം ചെയ്തു. മദ്യപാനത്തെത്തുടർന്ന് കപൂറിനെ മുമ്പ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ അറ്റകുറ്റപ്പണികളെക്കുറിച്ച് സംശയം പ്രകടിപ്പിച്ച അദ്ദേഹം, വിമാന കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ലിയർജെറ്റ് വിമാനത്തിന്റെ ഉടമസ്ഥരായ വിഎസ്ആർ കമ്പനിക്ക് ഡിജിസിഎ ഉദ്യോഗസ്ഥരിൽ വലിയ സ്വാധീനമുണ്ടെന്നും അവർക്ക് എന്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.
"കമ്പനി അന്വേഷണത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. വളരെ സാവധാനത്തിലാണ് അന്വേഷണം നടക്കുന്നത്. തെളിവുകളിൽ കൃത്രിമം കാണിക്കുന്നതിന് മുമ്പ് അന്വേഷണം പൂർത്തിയാക്കണം. വിഎസ്ആർ വെഞ്ചേഴ്സിന്റെ എല്ലാ കരാറുകളും സർക്കാർ റദ്ദാക്കണം," രോഹിത് പറഞ്ഞു. വിഎസ്ആർ കമ്പനി, ബുക്കിംഗ് നടത്തിയ 'ആരോ' എന്ന കമ്പനി, പൈലറ്റ് സുമിത് കപൂർ എന്നിവരെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.
ജനുവരി 28ന് തന്റെ ബാരാമതിയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പോകുന്നതിനിടെയുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്.










0 comments