"കന്യാസ്ത്രീകൾ നിരപരാധികൾ"; പെൺകുട്ടികൾ പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് കുടുംബം

Malayali nuns arrested

വന്ദന ഫ്രാൻസിസും പ്രീതി മേരിയും

വെബ് ഡെസ്ക്

Published on Jul 29, 2025, 09:29 AM | 2 min read

റായ്പൂർ: മലയാളി കന്യാസ്ത്രീകൾ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തിയെന്ന ചത്തീസ്​ഗഡ് പൊലീസിന്റെ ആരോപണം തള്ളി പെൺകുട്ടികളുടെ കുടുംബം. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടികള്‍ ഇവർക്കൊപ്പം പോയതെന്നും ബന്ധുക്കൾ പറഞ്ഞു. ​ഗുരുതര വകുപ്പുകൾ ചുമത്തി സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ജയിലിലടച്ച നടപടി ബിജെപി സർക്കാർ ന്യായീകരിക്കുന്നതിനിടെയാണ് കള്ളക്കേസിനെതിരെ പെൺകുട്ടികളുടെ കുടുംബങ്ങൾ രം​ഗത്തെത്തിയത്.


മാതാപിതാക്കളുടെ അനുമതിയോടെ പെൺകുട്ടികൾ കന്യാസ്ത്രീകൾക്കൊപ്പം ആ​ഗ്രയിലേക്ക് ജോലിക്കായി പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ 'ദി ഹിന്ദു'വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിർബന്ധിച്ചല്ല ഇവരെ കൊണ്ടുപോയത്. അഞ്ച് വർഷമായി ക്രൈസ്തവ വിശ്വാസികളാണ് കുടുംബം. കന്യാസ്ത്രീകളെ എത്രയും വേ​ഗം മോചിപ്പിക്കണമെന്നും നാരായൺപൂരിൽനിന്നുള്ള പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. കന്യാസ്ത്രീകൾ നഴ്സിങ് ജോലിക്കായി തന്റെ സഹോദരിയെ കൊണ്ടുപോയതാണെന്ന് മറ്റൊരു പെൺകുട്ടിയുടെ മൂത്ത സഹോദരി പറഞ്ഞു. "മാതാപിതാക്കൾ നഷ്ടപ്പെട്ടവരാണ് ഞങ്ങൾ. ഞാനും അവരുടെ (കന്യാസ്ത്രീകളുടെ) സ്ഥാപനത്തിൽ ലക്നൗവിൽ ജോലി ഏറ്റെടുത്തിരുന്നു. എന്റെ സഹോദരിക്കും ഇത്തരത്തിൽ സ്വയംപര്യാപ്തത നേടാനാകുമെന്ന് കരുതി. അവൾ പൂർണ സമ്മതത്തോടെയാണ് പോയത്. അറസ്റ്റിലായ സുഖ്മാൻ മാണ്ഡവിയെയും കുടുക്കിയതാണ്". സഹോദരിമാരെ മാണ്ഡവിക്കൊപ്പമാണ് അയച്ചതെന്നും അവർ പറഞ്ഞു.


മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും വെള്ളിയാഴ്‌ച പകൽ എട്ടരയോടെ ബജരംഗ്‌ദളുകാർ ട്രെയിനിൽ തടഞ്ഞതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. ടിടിഇ അറിയിച്ചതനുസരിച്ചാണ്‌ ബജ്‌രംഗ്‌ദൾ പ്രവർത്തകർ റെയിൽവെ സ്‌റ്റേഷനിലെത്തി ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും കന്യാസ്‌ത്രീകളെ വിധേയരാക്കിയത്‌. മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന്‌ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നു. ബജ്‌രംഗ്‌ദളുകാർ തന്നെയാണ്‌ കന്യാസ്‌ത്രീകളെ പൊലീസ്‌ സ്റ്റേഷനിലെത്തിച്ചത്‌.


കന്യാസ്ത്രീകൾക്കെതിരെ ​10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ​ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സിസ്റ്റർ പ്രീതി മേരിയെ ഒന്നാംപ്രതിയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെ രണ്ടാം പ്രതിയുമാക്കിയാണ്‌ കേസ്‌. നിർബന്ധിത മതപരിവർത്തനം (ഛത്തീസ്‌ഗഡ്‌ മതസ്വാതന്ത്ര്യ നിയമം–- നാലാം വകുപ്പ്‌), മനുഷ്യക്കടത്ത്‌ (ഭാരതീയ ന്യായ സംഹിത–- 143–-ാം വകുപ്പ്‌), രാജ്യവിരുദ്ധ പ്രവർത്തനം(ബിഎൻഎസ്‌ 152–-ാം വകുപ്പ്‌) തുടങ്ങി ഗുരുതര വുകപ്പുകളാണ്‌ ചുമത്തിയിരിക്കുന്നത്‌. 10 വർഷം വരെ തടവ്‌ ശിക്ഷ ലഭിച്ചേക്കാം. ആദ്യ എഫ്‌ഐആറിൽ പൊലീസ്‌ ‘നിർബന്ധിത മതപരിവർത്തനം’ കുറ്റം ചുമത്തിയിരുന്നില്ല. ബജ്‌രംഗ്‌ദളിന്റെ സമ്മർദത്തെഫലമായി പിന്നീട്‌ ഈ വകുപ്പും രാജ്യവിരുദ്ധ പ്രവർത്തനത്തിനുള്ള 152–-ാം വകുപ്പും ഉൾപ്പെടുത്തിയത്‌.


മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമിച്ചതിനുള്ള അതീവ ​ഗുരുതര കേസാണ് കന്യാസ്‌ത്രീകള്‍ക്കെതിരെയുള്ളതെന്നായിരുന്നു ഛത്തീസ്​ഗഡ് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായിയുടെ പ്രതികരണം.




deshabhimani section

Related News

View More
0 comments
Sort by

Home