ad
Deshabhimani

വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമുള്ള അവകാശം മൗലികാവകാശമല്ല: സുപ്രീംകോടതി

Supreme Court of India
വെബ് ഡെസ്ക്

Published on Apr 12, 2026, 05:28 PM | 1 min read

ന്യൂഡൽഹി: വോട്ട് ചെയ്യാനുള്ള അവകാശവും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവും മൗലികാവകാശങ്ങളല്ലെന്നും, മറിച്ച് നിയമപരമായ അവകാശങ്ങൾ മാത്രമാണെന്നും സുപ്രീംകോടതി. സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ റദ്ദാക്കിയ രാജസ്ഥാൻ ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.


ജസ്റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. രാജസ്ഥാനിലെ ജില്ലാ പാൽ ഉൽപ്പാദക സഹകരണ യൂണിയനുകൾ രൂപീകരിച്ച ചില ബൈലോകളുടെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. മാനേജിംഗ് കമ്മിറ്റികളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് കുറഞ്ഞ അളവിൽ പാൽ വിതരണം ചെയ്തിരിക്കണമെന്നും പ്രവർത്തനത്തിൽ തുടർച്ചയുണ്ടാകണമെന്നും ഈ ബൈലോകൾ നിബന്ധന വെച്ചിരുന്നു.


"വോട്ടവകാശമോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമോ മൗലികാവകാശമല്ല. ഇവ രണ്ടും പൂർണമായും നിയമപരമായ അവകാശങ്ങളാണ്, അവ നിയമത്തിലൂടെ നിയന്ത്രിക്കാനാകും."- വിധിന്യായത്തിൽ ജസ്റ്റിസ് മഹാദേവൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഭരണഘടനാപരമായ ഉറപ്പുകളുടെ ലംഘനമല്ലെന്നും കോടതി അടിവരയിട്ടു.


സഹകരണ സംഘങ്ങളുടെ ആഭ്യന്തര ഭരണത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും ഇടപെട്ടുകൊണ്ട് ഇത്തരം വ്യവസ്ഥകൾ റദ്ദാക്കിയ രാജസ്ഥാൻ ഹൈക്കോടതി നടപടി ശരിയാണോ എന്ന് സുപ്രീംകോടതി പരിശോധിച്ചു. ഇത്തരം മാനദണ്ഡങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്നും റിട്ട് ഹർജികളിലൂടെ ഇതിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നും സുപ്രീംകോടതി ആരായുകയുണ്ടായി.


എന്നാൽ ഹൈക്കോടതിയുടെ വാദങ്ങളിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചോദ്യം ചെയ്യപ്പെട്ട ബൈലോകൾ കേവലം യോഗ്യതാ മാനദണ്ഡങ്ങൾ മാത്രമാണ് നിശ്ചയിച്ചതെന്നും അവ അയോഗ്യതകളല്ലെന്നും ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും കോടതി കണ്ടെത്തി.


അയോഗ്യതകൾ എന്നത് ചില നെഗറ്റീവ് ഘടകങ്ങൾ കാരണം ഒരാളെ നിയമപരമായി തടയുന്നതാണ്. എന്നാൽ യോഗ്യതാ മാനദണ്ഡങ്ങൾ എന്നത് സജീവമായി പ്രവർത്തിക്കുന്നവരും സംഭാവന നൽകുന്നവരുമായ അംഗങ്ങൾ മാത്രമേ സഹകരണ സ്ഥാപനങ്ങളുടെ ഭരണത്തിൽ പങ്കുചേരുന്നുള്ളൂ എന്ന് ഉറപ്പാക്കാനുള്ള നിബന്ധനകളാണ്. കുറഞ്ഞ അളവിൽ പാൽ വിതരണം ചെയ്യുക തുടങ്ങിയ നിബന്ധനകൾ ന്യായമാണെന്നും സഹകരണ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home