ഉത്തരേന്ത്യയിലും പ്രളയം; അസമിലെ 14 ജില്ലകൾ വെള്ളത്തിനടിയിൽ

അസമിൽ കനത്തമഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഒഴുകിനടക്കുന്ന വാഹനങ്ങൾ
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴയും പ്രളയവും. അസമിലെ 14 ജില്ലകൾ കനത്ത മഴയെത്തുടർന്ന് വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് ഇതുവരെ 82 മരണമാണ് മഴയെത്തുടർന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴയും നാശനഷ്ടങ്ങളും തുടരുകയാണ്. ഒഡിഷയിലെ പത്തോളം ജില്ലകളെ മഴ ബാധിച്ചിരിക്കുകയാണ്. ഹിമാചലിൽ നാഷണൽ ഹൈവേ ഉൾപ്പടെ 102 റോഡുകൾ വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം പൂർണമായും ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലാണ്.
ഈ റോഡുകളെല്ലാം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. അസമിൽ 1.93 ലക്ഷം ആളുകൾ മഴക്കെടുതിമൂലം ദുരിതത്തിലാണ്. ഭൂരിഭാഗം പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. റോഡ് തകർന്നിരിക്കുകയും ഗതാഗതം തടസപ്പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ പ്രദേശത്തേക്ക് സഹായമെത്തിക്കാനും സാധിക്കുന്നില്ല.
എത്ര പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നു അറിയാതെ രക്ഷാപ്രവർത്തകരും വലഞ്ഞിരിക്കുകയാണ്. മേഘാലയ, നാഗാലാൻഡ് അരുണാചൽ പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.









0 comments