print edition നോയ്ഡ തൊഴിലാളി പ്രക്ഷോഭം; വിദ്യാർഥിനിയെ ഉടൻ വിട്ടയക്കാൻ ഉത്തരവ്

ന്യൂഡൽഹി : വേതനവർധന ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ പ്രക്ഷോഭത്തിന്റെ പേരിൽ യുപി സർക്കാർ അഞ്ചുമാസമായി ജയിലിട്ടിരിക്കുന്ന ഡൽഹി സർവകലാശാലാ വിദ്യാർഥിനിക്കെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം (എൻഎസ്‌ഐ) അലഹബാദ് ഹൈക്കോടതി റദ്ദാക്കി. യുപി സർക്കാരിന്റെ കള്ളക്കഥയാണ് കേസെന്ന് രൂക്ഷമായി വിമർശിച്ചാണ് മലയാളിയായ ജസ്റ്റിസ് അതുൽ ശ്രീധരനും ജസ്റ്റിസ് അചൽ സച്ച്ദേവും അടങ്ങിയ ബെഞ്ച് ആകൃതി ചൗധരിയെ ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടത്. ഹേബിയസ് കോർപസ് ഹർജിയിലാണ് നടപടി.
തൊഴിലാളികളെ അക്രമത്തിന് പ്രേരിപ്പിച്ചെന്ന യുപി സർക്കാർ വാദത്തെ കോടതി ഖണ്ഡിച്ചു. സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പെൺകുട്ടി അഞ്ചുമാസമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അതുൽ നിഷേധിച്ചു. അറസ്റ്റിൽ ഗുരുതര ചട്ടലംഘനവും കണ്ടെത്തി. നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്‌ത ആകൃതിയെ മജിസ്‌ട്രേറ്റിന്റെ മുന്നിലും ഹാജരാക്കിയില്ല. ഏപ്രിൽ 12ന് രാവിലെ 10.56ന് ആകൃതിയെ അറസ്റ്റ് ചെയ്തെന്നാണ് രേഖ. എന്നാൽ അറസ്റ്റിനുശേഷമാണ് നോയിഡയിൽ പറയപ്പെടുന്ന അക്രമങ്ങൾ നടന്നത്. പിന്നെങ്ങനെ ആകൃതി അക്രമത്തിന് പ്രേരിപ്പിച്ചെന്ന ചോദ്യത്തിന് യുപി പൊലീസിന് മറുപടിയുണ്ടായില്ല.
ആകൃതിക്കൊപ്പം മാധ്യമപ്രവർത്തകനായി സത്യം വർമയെയും എൻഎസ്‌ഐ ചുമത്തി അറസ്റ്റ് ചെയ്‌തിരുന്നു. അദ്ദേഹത്തിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെയും എൻജിനിയറെയും സുപ്രീംകോടതി ഇടപെട്ടാണ് മോചിപ്പിച്ചത്.










0 comments