print edition വിലക്കുകൾ തകർത്തെറിഞ്ഞു; മെയ്‌ദിനമാചരിച്ച് നോയ്‌ഡയിലെ തൊഴിലാളികൾ

ഉത്തർപ്രദേശ് നോയ്‌ഡയിലെ അൻമോൽ ബിസ്‌കറ്റ് ഫാക്‌ടറിക്ക് മുന്നിൽ തൊഴിലാളികൾ നടത്തിയ മെയ്‍ദിന റാലി . ഫോട്ടോ: പി വി സുജിത്

സ്വന്തം ലേഖകൻ
Published on May 03, 2026, 12:22 AM | 1 min read
ന്യൂഡൽഹി : പൊലീസ് വിലക്കുകൾ മറികടന്ന് ഉത്തർപ്രദേശിലെ നോയ്‌ഡയിൽ തൊഴിലാളി ദിനം ആചരിച്ച് സിഐടിയു. വ്യാവസായിക മേഖലയിൽ ഏപ്രിൽ ഒൻപതിന് തൊഴിലാളി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നോയ്ഡയിൽ കനത്ത നിയന്ത്രണങ്ങളാണ് ആദിത്യനാഥ് സർക്കാർ പ്രഖ്യാപിച്ചത്. തൊഴിലാളിസമരത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാർ ശ്രമങ്ങൾക്കെതിരായ പ്രതിഷേധവും മെയ്‌ദിനാചരണത്തിൽ ഉയ ർന്നു.
നോയ്‌ഡയിലെ അൻമോൽ ബിസ്‌കറ്റ് ഫാക്‌ടറിക്ക് മുന്നിലാണ് സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ മെയ്‌ദിനം ആചരിച്ചത്. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. രാവിലെ ഏഴോടെ തന്നെ ഫാക്‌ടറി പരിസരത്തെത്തിയ തൊഴിലാളികളെ പൊലീസ് ചോദ്യംചെയ്‍തു. തൊഴിലാളികൾ കൂട്ടംകൂടുന്നതും മുദ്രാവാക്യം വിളിക്കുന്നതും പൊലീസ് വിലക്കി. ഇതിനെ തൊഴിലാളികൾ എതിർത്തു. പൊലീസുമായി വാക്കേറ്റമുണ്ടായി. എല്ലാവിലക്കുകളും മറികടന്ന തൊഴിലാളികൾ വിലക്കുകളെ നിഷ്‌പ്രഭമാക്കി മെയ്‌ദിനം ആചരിച്ചു. തുടർന്ന് മധുരവിതരണവും നടത്തി. സിഐടിയു ദേശീയ സെക്രട്ടറിമാരായ എ ആർ സിന്ധു, ആർ കരുമലൈയാൻ എന്നിവർ പങ്കെ ടുത്തു.
സിഐടിയുവിന്റെ നോയ്‌ഡ സെക്‌ടർ 8 ഓഫീസിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇവിടെയും എതിർപ്പ് മറികടന്ന് ഓഫീസിൽ പതാക ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. ഫേസ് രണ്ടിലെ വൈബ്ര കോസ്റ്റിക്, ദാദ്രിയിലെ അംബുജ സിമന്റ് എന്നീ ഫാക്‌ടറികളിലും സിഐടിയു പതാക ഉയർത്തി. രാജ്യത്ത് മറ്റ്‌വിവിധ കേന്ദ്രങ്ങളിലും തൊഴിലാളികൾ മെയ്ദിനം ആചരിച്ചു.











0 comments