നോയിഡയിൽ യോഗിയുടെ പൊലീസ് അന്യായമായി തടവിലാക്കിയ സിഐടിയു നേതാക്കളെ വിട്ടയച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ യുപി പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത സിഐടിയു നേതാക്കളെ വിട്ടയച്ചു. സിഐടിയു ഡൽഹി സംസ്ഥാന സെക്രട്ടറി പി വി അനിയൻ, സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര ഗൗർ, രാം സ്വരഥ് എന്നിവരെയാണ് വിട്ടയച്ചത്. തടവിലാക്കിയ തൊഴിലാളികളെ മോചിപ്പിക്കണമെന്ന ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ഇവരെ വിട്ടയച്ചത്.
നേതാക്കളെ എവിടേക്കാണ് മാറ്റിയതെന്ന് വ്യക്തമാക്കാൻ പൊലീസ് തയ്യാറാകാത്തതിനെത്തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിൽ എം എ ബേബിയും സംഘവും കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കളക്ടറുടെ വസതിക്കുമുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നേതാക്കളെ മോചിപ്പിക്കാൻ അധികൃതർ തയ്യാറായത്. പിബി അംഗം ആർ അരുൺ കുമാർ, രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, പുഷ്പേന്ദ്ര ത്യാഗി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിഷേധിച്ചത്.
തൊഴിലാളി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയ നേതാക്കളെ കളക്ടറുടെ ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇവരെക്കുറിച്ച് വിവരങ്ങൾ നൽകാനോ ചർച്ചകൾക്കോ ജില്ലാ ഭരണകൂടം തയ്യാറായിരുന്നില്ല. നിഷ്ഠൂരമായ മർദ്ദനത്തിനിരയായ തൊഴിലാളികളുടെ കുടുംബങ്ങളെ കാണുന്നതിൽ നിന്ന് പോലും നേതാക്കളെ തടഞ്ഞിരുന്നു. അത്യന്തം ജനാധിപത്യവിരുദ്ധമായ ഈ നടപടിക്കെതിരെ എം എ ബേബിയും സംഘവും നിലയുറപ്പിച്ചതോടെയാണ് ബിജെപി സർക്കാർ പ്രതിരോധത്തിലായത്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾക്കെതിരെ നോയിഡയിലെ 82 ഫാക്ടറികളിൽ തൊഴിലാളികൾ നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് യോഗി സർക്കാർ ശ്രമിക്കുന്നത്.











0 comments