print edition നോയ്‌ഡ സമരം; തൊഴിലാളികള്‍ക്ക് ലോയേഴ്സ് യൂണിയൻ നിയമസഹായം നൽകും

ന്യൂഡൽഹി: നോയ്‍ഡയിലെ സമരത്തിന്റെ ഭാഗമായി പൊലീസ് നടപടിനേരിട്ട തൊഴിലാളികള്‍ക്ക് എല്ലാ നിയമസഹായവും നൽകുമെന്ന് അഖിലേന്ത്യ ലോയേഴ്‌സ് യൂണിയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നൂറോളം തൊഴിലാളികൾ ഇപ്പോഴും കസ്റ്റഡിയിലാണ്. എഫ്‌ഐആര്‍ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും വലിയ സംഭവവികാസങ്ങളാണ് നോയ്‌ഡയിലുണ്ടായത്. തൊഴിലാളി സമരം സംബന്ധിച്ച് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. യൂണിയൻ നോയ്‌ഡയിലെത്തി വസ്‌തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനായി നോയ്‌ഡയിലെത്തിയ സംഘത്തെ തടയാനും പൊലീസ് ശ്രമിച്ചു.
തൊഴിലാളികളോടും ജനങ്ങളോടും സംസാരിക്കുന്നതിൽനിന്ന് സംഘാംഗങ്ങളെ തടയുകയും ചെയ്‌തു. കസ്റ്റഡിയിലായവരെക്കുറിച്ച് പൊലീസ് വിവരം നൽകിയില്ല. സുനിൽ കുമാർ, സുഭാഷ് ചന്ദ്രൻ, അദ്രിജ ഭദ്ര, ഋഷി നന്ദി (ലോയേഴ്‌സ് യൂണിയൻ) ഉപാസന ഗോയൽ (ഡിവൈഎഫ്‌ഐ) അചിന്ത്യ (എസ്‌എഫ്‌ഐ) എന്നിവരും വീട്ടുതടങ്കലിൽനിന്ന് മോചിക്കപ്പെട്ട സിഐടിയു നേതാവ് ഗംഗേശ്വർ ദത്ത് ശർമയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മെയ്‍ ദിനത്തിൽ നിയന്ത്രണങ്ങളുമായി യുപി സർക്കാർ
നോയ്‌ഡയിൽ മെയ്‌ദിനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കലക്‌ടറോടും പൊലീസ് ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു. മെയ്‌ദിനത്തിൽ തൊഴിലാളികൾ സംഘടിക്കുന്നത് തടയുകയാണ് ലക്ഷ്യം. ആളുകൾ കൂട്ടംകൂടി നിൽക്കുന്നതുൾപ്പെടെ നിരീക്ഷിക്കുകയും ഇന്റലിജൻസ് ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യും. മെയ് ഒന്നിന് പ്രതിഷേധിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.











0 comments