ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നില്ല; ബംഗളുരു എൻഎൽഎസ്ഐയുവിലെ ബിരുദദാനച്ചടങ്ങ് റദ്ദാക്കി

ബംഗളുരു: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കില്ലെന്നറിയിച്ചതിന് പിന്നാലെ ബംഗളുരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങ് റദ്ദാക്കി. ജന്തർമന്തറിൽ വിദ്യാർഥികളെ നിഷ്‌ഠുരമായി തല്ലിച്ചതച്ചതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ സമയമില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസിനെ ബിരുദദാന ചടങ്ങിൽ പങ്കെടുപ്പിക്കരുത് എന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു.
വിദ്യാർഥികൾ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ കൊറിയർ വഴിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് നേരിട്ടോ കൈപ്പറ്റണമെന്ന് അധികൃതർ അറിയിച്ചു. ബിരുദദാന ചടങ്ങിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്ര, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരാണ് പങ്കെടുക്കാനിരുന്നത്.
ഇതിനെതിരെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും രംഗത്തെത്തിയിരുന്നു. ഈ പ്രതിഷേധത്തെത്തുടർന്ന് 2026-ലെ ബാച്ച് വിദ്യാർത്ഥികളുടെ എൻറോൾമെന്റ് ബിസിഐ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. എന്നാൽ വിദ്യാർഥിപ്രക്ഷോഭത്തിനു ശേഷം ഈ തീരുമാനം ബിസിഐ മാറ്റി.
എന്നാൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെയും പിന്തുണച്ച അധ്യാപകരെയും കണ്ടെത്തണമെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ബിസിഐയുടെ നിലപാട്. ഇതിനെതിരെയുള്ള കാമ്പയിനിൽ 574 ബിരുദ വിദ്യാർത്ഥികളും 128 പൂർവ്വ വിദ്യാർത്ഥികളും ഒപ്പുവെച്ചിട്ടുണ്ട്.









0 comments