print edition കേരളത്തോട് അവഗണന ; ധനമന്ത്രിയുടെ പ്രസംഗം ബഹിഷ്‍കരിച്ച് ഇടതുപക്ഷ എംപിമാർ

ന്യൂഡൽഹി
രാജ്യസഭയിലെ ബജറ്റ് ചർച്ചയ്‌ക്കുള്ള മറുപടിയിലും കേരളത്തെ പൂർണമായി തഴഞ്ഞ് ധനമന്ത്രി നിർമല സീതാരാമൻ. എയിംസ് അടക്കം കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാർ ചർച്ചയിൽ ആവശ്യപ്പെട്ടെങ്കിലും ഒരു പരിഗണനയും ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ മന്ത്രിയുടെ മറുപടിപ്രസംഗം ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തി. പാർലമെന്റിനുമുന്നിലും എംപിമാർ പ്രതിഷേധിച്ചു.
ആശ, അങ്കണവാടി, സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ തുടങ്ങി വിവിധ സ്കീം വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ മന്ത്രി തയ്യാറാകുമോയെന്ന് വി ശിവദാസൻ മറുപടി പ്രസംഗത്തിൽ ആരാഞ്ഞു. വയോജനങ്ങൾ, ഭിന്നശേഷി വിഭാഗക്കാർ, സ്‌ത്രീകൾ തുടങ്ങി വിവിധ വിഭാഗക്കാർക്കുള്ള ക്ഷേമപെൻഷനിലെങ്കിലും വർധനയ്‌ക്ക് തയ്യാറുണ്ടോയെന്നും ചോദിച്ചു. ഒരു പ്രതികരണവും മന്ത്രിയിൽനിന്നുണ്ടായില്ല.
ബജറ്റിൽ കേരളത്തെ ക്രൂരമായി അവഗണിച്ചുവെന്ന് പി സന്തോഷ്‌കുമാർ ചർച്ചയിൽ ചൂണ്ടിക്കാട്ടി. ആകെ ആമ പദ്ധതി മാത്രമാണുള്ളത്. ടർട്ടിൽ മന്ത്രിയെന്നാണ് ധനമന്ത്രി അറിയപ്പെടുന്നത്. എയിംസ്, പ്രവാസി ക്ഷേമനിധി, അതിവേഗ റെയിൽപ്പാത തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഒന്നും പരിഗണിക്കപ്പെട്ടില്ല. കേരളം ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലാണ് ധനമന്ത്രിയുടെയും കേന്ദ്രത്തിന്റെയും പെരുമാറ്റമെന്നും സന്തോഷ്‌കുമാർ പറഞ്ഞു.











0 comments