നാഗാലാൻഡിൽ വ്യാജമദ്യദുരന്തമെന്ന് സംശയം; മൂന്ന് ദിവസത്തിനിടെ മരിച്ചത് 9 പേർ

പ്രതീകാത്മകചിത്രം
കൊഹിമ : നാഗാലാൻഡിൽ വിഷമദ്യ ദുരന്തമെന്ന് സംശയം. മൂന്നുദിവസത്തിനിടെ ഒമ്പത് പേരാണ് മരിച്ചത്. ഇതിൽ ഒരു കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെടുന്നു. സെപ്റ്റംബർ 10, 11 തീയതികളിലായി തുവൻസാങ് ടൗൺ, ചെൻഡാങ് സാഡിൽ മേഖലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മദ്യം കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ, കാഴ്ച മങ്ങൽ, കടുത്ത തലവേദന, തലചുറ്റൽ, ഛർദ്ദി, മനംമറക്കം തുടങ്ങിയ ലക്ഷണങ്ങൾ പലർക്കും ഉണ്ടായതായി പൊലീസ് പറയുന്ന.രാസവസ്തുക്കൾ കലർത്തിയ മദ്യം ആയിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക സംശയം. ഫോറൻസിക് പരിശോധന പൂർത്തിയായ ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് നാഗാലാൻഡ് ഡിജിപി രൂപിൻ ശർമ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തുവൻസാങ് ടൗണിലും ചെൻഡാങ് സാഡിൽ മേഖലയിലും വ്യാപക റെയ്ഡ് നടത്തി. വിവിധ ഇടങ്ങളിൽ നിന്ന് ഏകദേശം 470 കുപ്പി മദ്യവും ബിയർ കാനുകളും പിടിച്ചെടുത്തു. മദ്യം ലഭിച്ച ഉറവിടവും വിൽപ്പനയിൽ പങ്കുള്ളവരെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അതേസമയം, മദ്യം വിറ്റതായി പറയുന്ന കുടുംബത്തിലെ ഒരാൾ തൂങ്ങി മരിച്ചതായും പൊലീസ് അറിയിച്ചു. പൊലീസ് സംഭവമറിയുന്നതിന് മുമ്പ് പല മൃതദേഹങ്ങളും സംസ്കരിച്ചനാൽ പോസ്റ്റ്മോർട്ടം നടത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് നാഗാലാൻഡ് പൊലീസ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. അനധികൃതമോ അറിയാത്ത ഉറവിടങ്ങളിൽ നിന്നോ ലഭിക്കുന്ന മദ്യം ഉപയോഗിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. നാഗാലാൻഡ് ലിക്കർ ടോട്ടൽ പ്രൊഹിബിഷൻ ആക്ട് 1989 പ്രകാരം സംസ്ഥാനത്ത് മദ്യം കൈവശംവയ്ക്കൽ, വിൽപ്പന, ഉപയോഗം, നിർമാണം എന്നിവ നിരോധിച്ചിട്ടുണ്ടെങ്കിലും, നിയമവിരുദ്ധമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യം ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.









0 comments