നേപ്പാളിൽ നാശം വിതച്ച പ്രളയം; കാണാതായവർ 4000ലധികം, മരണം 900 കടന്നു

കാഠ്മണ്ഡു: നേപ്പാളിനെ വിറപ്പിച്ച മഹാപ്രളയത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 900 കടന്നു. ടിബറ്റിലും നേപ്പാളിലും കൂടി 903 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 4,700 ലധികം പേരെ കാണാതായതായാണ് കണക്ക്. കുന്നുകൾ, ജനവാസ കേന്ദ്രങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരഞ്ഞുപിടിച്ച് രക്ഷപ്പെടുത്തുന്നതിനായി തീവ്ര ശ്രമം തുടരുകയാണ്. കാണാതായവർക്കായുള്ള തിരച്ചിലും പുരോഗമിക്കുന്നു. ജലവൈദ്യുത പദ്ധതിയുടെ ടണലിൽ 933 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് നേപ്പാൾ ദുരന്ത നിവാരണ സേന അറിയിച്ചു.
ടിബറ്റിൽ 16 മരണങ്ങളാണ് ഇതുവരെ സിഥിരീകരിച്ചത്. 546 പേരെ കാണാതായതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. കാണാതായവരിൽ നൂറുകണക്കിന് പേർ നേപ്പാളിലെ ജലവൈദ്യുത നിലയങ്ങളിലെ ജീവനക്കാരാണെന്ന് കരുതപ്പെടുന്നു. അപകടത്തിൽപ്പെട്ട 275 ഇന്ത്യക്കാരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. നേപ്പാളിലെ രക്ഷാപ്രവർത്തനങ്ങൾക്കുള്ള പിന്തുണ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഡിഎൻഎ സാമ്പിളുകൾ വിശകലനം ചെയ്യുന്നതിനും മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുംമായി 19 അംഗ പ്രത്യേക ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ പ്രവർത്തനം ആരംഭിച്ചു.
നേപ്പാളിലെ ഏകദേശം 25 മൈൽ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പലയിടത്തും രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 8,730 പേരെ രക്ഷപ്പെടുത്തിയതായി എൻഡിആർഎംഎ അറിയിച്ചു. മിന്നൽ പ്രളയത്തിൽ നേപ്പാളിലും അതിർത്തി രാജ്യങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കുറഞ്ഞത് 93,000 പേരെയെങ്കിലും പ്രളയം സാരമായി ബാധിച്ചതായാണ് റെഡ് ക്രോസിന്റെ അന്താരാഷ്ട്ര കമ്മിറ്റിയുടെ കണക്ക്.
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ചൈന 2.2 മില്യൺ ഡോളർ സാമ്പത്തിക സഹായം നൽകി. നേപ്പാളിലെ ചൈനീസ് അംബാസഡർ ഷാങ് മാവോമിങ് നേപ്പാൾ ധനമന്ത്രി സ്വർണിം വാഗ്ലെയ്ക്ക് ഞായറാഴ്ച 2 മില്യൺ ഡോളറിന് തുല്യമായ 350 മില്യൺ എൻപിആർ ചെക്ക് കൈമാറി. മഹാപ്രളയത്തിൽ ജീവൻ നഷ്ടമായവർക്കും അവരുടെ ഉറ്റവർക്കും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി ലി ക്വിയാങ്ങും അനുശോചനം അറിയിച്ചു.
ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. പല മൃതദേഹങ്ങളും അഴുകിയ നിലയിലും മണ്ണിൽ പുതഞ്ഞ സ്ഥിതിയിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുമാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനകളിലൂടെ മാത്രമേ ഇത് വ്യക്തമാകൂ. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിശോധനാ ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ മൃതദേഹങ്ങൾ താൽക്കാലികമായി സംസ്കരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.









0 comments