നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ ആഘാതം; നാഗാലാൻഡിൽ സർക്കാർ കെട്ടിടം തകർന്നുവീണു

കോഹിമ: നേപ്പാളിലും ടിബറ്റിലുമുണ്ടായ മിന്നൽപ്രളയത്തിന്റെ ആഘാതത്തിൽ നാഗാലാൻഡിലെ സർക്കാർ കെട്ടിടം തകർന്നുവീണു. നാഗാലാൻഡിലെ ട്യൂൻസാങ് പോസ്റ്റ് ഓഫീസ് പരിസരത്തുള്ള ജില്ലാ ട്രാൻസ്പോർട്ട് ഓഫീസ് (ഡിടിഒ) ആണ് തകർന്നുവീണത്.
ഈ കെട്ടിടം നേരത്തെ തന്നെ കേടുപാടുകൾ സംഭവിച്ച സ്ഥിതിയിലാണുണ്ടായിരുന്നത്. ഈ കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ അടിയന്തരമായി പൊളിച്ചുമാറ്റാൻ ജൂലൈയിൽ തന്നെ ഉത്തരവും ഉണ്ടായിരുന്നു. ഉത്തരവിനെ തുടർന്ന് ജൂലൈ 26 മുതൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പ്രവർത്തി നിർത്തിവച്ചിരിക്കുകയായിരുന്നു.
ഡ്രൈവിംഗ് ലൈസൻസ് നൽകൽ, വാഹന രജിസ്ട്രേഷൻ, നികുതി പിരിവ്, പെർമിറ്റുകൾ, മറ്റ് പൊതു സേവനങ്ങൾ എന്നിവയെല്ലാം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. നേപ്പാളിലും പരിസരപ്രദേശങ്ങളിലും പ്രളയഭീതി നിലനിൽക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി ചൈനയിലെ ജിലോങ് പോർട്ട് മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി.
നുവാകോട്ട്, ധാഡിങ് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. കഴിഞ്ഞ വർഷം രസൂവയിൽ നാശം വിതച്ച അതേ മേഖലയിലാണ് വീണ്ടും പ്രളയമുണ്ടായിരിക്കുന്നത്. 14 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ലെൻഡെ ഖോല നദീതടത്തിൽ പ്രളയം ഉണ്ടാകുന്നത്.









0 comments