നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച: ക്രിമിനൽ ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കലിനും സിബിഐ കേസെടുത്തു

ന്യൂഡൽഹി: നീറ്റ് യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിൽ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച പരീക്ഷാ ക്രമക്കേടിൽ ഉന്നതതല ബന്ധങ്ങൾ അന്വേഷിക്കാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ചോദ്യപേപ്പർ ചോർത്തിയതിനും അത് നിശ്ചിത തുകയ്ക്ക് ഉദ്യോഗാർത്ഥികൾക്ക് കൈമാറിയതിനും കൃത്യമായ തെളിവുകൾ ലഭിച്ചതായി സിബിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ ഡിജിറ്റൽ തെളിവുകളും രേഖകളും നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് തെളിവ് നശിപ്പിച്ചതിനായുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയത്.
ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (എൻടിഎ) ഉദ്യോഗസ്ഥരെയും പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസികളെയും സിബിഐ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച അഴിമതിയിൽ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സിബിഐ നടപടികൾ വേഗത്തിലാക്കിയത്.










0 comments