നീറ്റ് പിജി കട്ട് ഓഫ്; തെലങ്കാനയിലെ ഉന്നത മെഡിക്കൽ കോളേജിൽ പിജി സീറ്റ് കിട്ടിയത് ഒരു മാർക്ക് കിട്ടിയ വിദ്യാർത്ഥിക്ക്

ഹൈദരാബാദ്: നീറ്റ് പിജി പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് കേന്ദ്രം കുത്തനെ കുറച്ചതിന് പിന്നാലെ, വെറും ഒരു മാർക്ക് മാത്രം നേടിയ വിദ്യാർത്ഥിക്ക് തെലങ്കാനയിലെ മെഡിക്കൽ കോളേജിൽ പിജി സീറ്റ് ലഭിച്ചു. ഹൈദരാബാദിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജിൽ എംഎസ് ഓർത്തോപീഡിക്സ് വിഭാഗത്തിലാണ് ഈ വിദ്യാർത്ഥിക്ക് പ്രവേശനം ലഭിച്ചത്.
800 മാർക്കിന് നടന്ന പരീക്ഷയിൽ വെറും ഒരു മാർക്ക് മാത്രം നേടിയ വിദ്യാർത്ഥിയുടെ അഖിലേന്ത്യാ റാങ്ക് 2,29,981 ആണ്. തെലങ്കാനയിലെ പ്രമുഖ സർക്കാർ മെഡിക്കൽ കോളേജുകളിലും സമാനമായ രീതിയിൽ കുറഞ്ഞ മാർക്ക് നേടിയവർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ ഉസ്മാനിയ മെഡിക്കൽ കോളേജിൽ 12 മാർക്ക് നേടിയ വിദ്യാർത്ഥിക്ക് ഫോറൻസിക് മെഡിസിനിലും 24 മാർക്ക് നേടിയവർക്ക് പത്തോളജിയിലും സീറ്റ് ലഭിച്ചു. വാറങ്കലിലെ കാക്കത്തിയ മെഡിക്കൽ കോളേജ്, സെക്കന്ദരാബാദിലെ ഗാന്ധി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും 100-ൽ താഴെ മാർക്ക് നേടിയവർക്ക് പ്രവേശനം ലഭിച്ചതായാണ് അലോട്ട്മെന്റ് ലിസ്റ്റ് വ്യക്തമാക്കുന്നത്.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ജനുവരിയിൽ കട്ട് ഓഫ് മാർക്ക് വലിയ തോതിൽ കുറച്ചിരുന്നു. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്കുള്ള കട്ട് ഓഫ് പൂജ്യം പേഴ്സന്റൈലിലേക്ക് മാറ്റുകയും സ്കോർ മൈനസ് 40 ആക്കുകയും ചെയ്തു.
സീറ്റുകൾ ഒഴിഞ്ഞുകിടക്കാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകർക്കുമെന്നും അക്കാദമിക് നിലവാരത്തിൽ വലിയ വിട്ടുവീഴ്ചയാണെന്നും ഡോക്ടർമാരുടെ സംഘടനകൾ കുറ്റപ്പെടുത്തി. പരീക്ഷാ രീതി പരിഷ്കരിക്കുന്നതിന് പകരം കട്ട് ഓഫ് മാർക്ക് താഴ്ത്തുന്നത് അർഹരായവർക്ക് അവസരം നിഷേധിക്കപ്പെടുന്നതിന് കാരണമാകുമെന്നും വിമർശനമുണ്ട്.










0 comments