നീറ്റ് പിജി കട്ട് ഓഫ് പൂജ്യമാക്കിയതിൽ രാജ്യമെമ്പാടും പ്രതിഷേധം; സിംഗിൾ ഡിജിറ്റ് മാർക്കിലും പ്രവേശനം

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ഉപരിപഠന മേഖലയുടെ ഗുണനിലവാരത്തെ തകർക്കുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. നീറ്റ് പിജി പ്രവേശനത്തിനുള്ള യോഗ്യതാ മാർക്ക് വൻതോതിൽ വെട്ടിക്കുറച്ചതോടെ, കേവലം സിംഗിൾ ഡിജിറ്റ് മാർക്ക് ലഭിച്ചവർക്കും പ്രമുഖ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
ഇത് രോഗികളുടെ സുരക്ഷയെയും ചികിത്സാ നിലവാരത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. രണ്ടാം റൗണ്ട് കൗൺസിലിംഗിന് ശേഷവും പതിനായിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്ന കാരണം പറഞ്ഞാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കട്ട് ഓഫ് മാർക്ക് കുത്തനെ കുറച്ചത്.
പുതിയ ഉത്തരവ് പ്രകാരം സംവരണ വിഭാഗങ്ങളിൽ 'പൂജ്യം പെർസെന്റൈൽ' ആണ് കട്ട് ഓഫ്. അതായത്, പരീക്ഷയിൽ മൈനസ് 40 മാർക്ക് വരെ ലഭിച്ചവർക്കും കൗൺസിലിംഗിൽ പങ്കെടുക്കാം. ജനറൽ വിഭാഗത്തിൽ ഇത് 7 പെർസെന്റൈലായി (103 മാർക്ക്) കുറച്ചു.
റോത്തക്കിലെ സർക്കാർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 800-ൽ വെറും 4 മാർക്ക് മാത്രം ലഭിച്ച ഉദ്യോഗാർത്ഥിക്ക് എംഎസ് ഓർത്തോപീഡിക്‌സ് സീറ്റ് ലഭിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഡൽഹിയിലെ പ്രമുഖ കോളേജുകളിൽ ഗൈനക്കോളജി, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ 44-ഉം 47-ഉം മാർക്കുള്ളവർക്കും പ്രവേശനം ലഭിച്ചു.
ഒന്നും എഴുതാത്ത ഒരാൾക്ക് പോലും സീറ്റ് ലഭിക്കുന്ന അവസ്ഥയാണിതെന്നും ഇത് മെറിറ്റിനെ അട്ടിമറിക്കലാണെന്നും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തി.
വിദഗ്ധ ശസ്ത്രക്രിയകൾ ചെയ്യേണ്ട പിജി വിദ്യാർത്ഥികൾക്ക് അടിസ്ഥാനപരമായ യോഗ്യത പോലുമില്ലാത്തത് ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
മെഡിക്കൽ സീറ്റുകൾ പാഴാകുന്നത് ഒഴിവാക്കാനും രാജ്യത്ത് കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുമാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. എംബിബിഎസ് പൂർത്തിയാക്കിയവരാണ് പരീക്ഷ എഴുതുന്നതെന്നും അതിനാൽ അടിസ്ഥാനപരമായ അറിവ് അവർക്കുണ്ടെന്നും അധികൃതർ വാദിക്കുന്നു.
എന്നാൽ, സ്വകാര്യ മെഡിക്കൽ കോളേജുകളെ സഹായിക്കാനാണ് ഈ നീക്കമെന്ന ആരോപണം ശക്തമാണ്. കട്ട് ഓഫ് കുറയുന്നത് വഴി വൻ തുക ഡൊണേഷൻ നൽകി സീറ്റ് സ്വന്തമാക്കാൻ പ്രമുഖർക്ക് വഴിതുറക്കുമെന്നാണ് വിമർശനം. വിഷയത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്.










0 comments