നീറ്റ് ഉദ്യോഗാർഥിയുടെ മരണം: പെൺകുട്ടിയുടെ വസ്ത്രത്തില്‍ ബീജ സാന്നിധ്യം കണ്ടെത്തി; ലൈംഗികാതിക്രമം നടന്നെന്ന് കുടുംബം

പട്ന: പട്നയിൽ നീറ്റ് പരീക്ഷാ പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയുടെ മരണത്തിൽ നിർണായക ഫോറൻസിക് റിപ്പോർട്ട് പുറത്ത്. യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തു വരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ യുവതിയുടെ വസ്ത്രത്തില്‍ ബീജത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും ശരീരത്തിൽ നഖം കൊണ്ടതിന്റെ പാടുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ കസ്റ്റഡിയിലുള്ള ഹോസ്റ്റല്‍ ഉടമയുടെ അടക്കം ഡിഎന്‍എ പരിശോധന നടത്തുമെന്ന് എസ്ഐടി സംഘം അറിയിച്ചു. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. അധികൃതർ ഇത് മറച്ചുവെക്കാൻ ശ്രമിച്ചുവെന്നും അവർ ആരോപിച്ചു.
ഈ മാസം ആദ്യമാണ് പട്നയിലെ ചിത്രഗുപ്ത നഗറിലുള്ള ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ജനുവരി 11ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.










0 comments