മുഗൾ ഭരണം ക്രൂരതയുടെ കാലമെന്ന് എൻസിഇആർടി പാഠപുസ്‌തകം

ന്യൂഡൽഹി
മുഗൾ കാലഘട്ടത്തെ ക്രൂരതയുടെ കാലഘട്ടമായി വളച്ചൊടിച്ച് ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പരിഷ്‌കരിച്ച എൻസിഇആർടിയുടെ പുതിയ പാഠപുസ്‌തകം. ‘അക്‌ബർ ജനങ്ങളെ കൂട്ടത്തോടെ കൊന്നുതള്ളിയ ഭരണാധികാരി, ഔറംഗസേബ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും തകർത്തു’–എന്നിങ്ങനെയാണ് എട്ടാംക്ലാസിലെ പുതിയ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിൽ മുഗൾ കാലഘട്ടത്തെ വിശേഷപ്പിക്കുന്നത്.
ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന പാഠഭാഗത്തിൽ ‘ഭൂതകാല സംഭവങ്ങൾക്ക് ഇന്ന് ആരും ഉത്തരവാദികളെല്ല’ എന്ന കുറിപ്പും നൽകിയിട്ടുണ്ട്. മുഗൾ കാലഘട്ടത്തെക്കുറിച്ച് നേരത്തെ ഏഴാം ക്ലാസിലെ പുസ്‌തകത്തിൽ പാഠഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിലും എൻസിഇആർടി ഇത് മാറ്റിയിരുന്നു.
പുതിയ സിലബസ് അനുസരിച്ച് ഡൽഹി സുൽത്താനേറ്റ്, മുഗൾ കാലഘട്ടം എന്നിവ എട്ടാം ക്ലാസ് മുതലാകും പഠിപ്പിക്കുക. ഡൽഹി സുൽത്താനേറ്റിനെ രാഷ്‌ട്രീയ അസ്ഥിരത നിറഞ്ഞ, ഗ്രാമങ്ങളും നഗരങ്ങളും കൊള്ളയടിക്കപ്പെട്ട, ക്ഷേത്രങ്ങളും പഠനകേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ട കാലഘട്ടമായാണ് വിശദീകരിക്കുന്നത്. എന്നാല്‍, സ്വന്തം മതത്തെ ഉയർത്തിപ്പിടിച്ചതിനൊപ്പം മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്ന ഹിന്ദു ഭക്തനാണ് ശിവജിയെന്നാണ് പാഠഭാഗത്തിലുള്ളത്. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചാണ് പാഠപുസ്‌തകങ്ങൾ രൂപകൽപ്പന ചെയ്‌തതെന്ന് എൻസിഇആർടി പറഞ്ഞു.









0 comments