print edition ‘ജുഡീഷ്യറിയിലെ അഴിമതി’ പരാമർശം; മാപ്പ്; പാഠപുസ്‌തകം പിൻവലിക്കുന്നു: എൻസിഇആർടി

ന്യൂഡൽഹി: നീതിന്യായ സംവിധാനത്തിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയതിൽ പരസ്യമായി മാപ്പുചോദിച്ച് എൻസിഇആർടി. ഡയറക്‌ടറും അംഗങ്ങളും നിരുപാധികം ക്ഷമ ചോദിക്കുന്നതായും പരാമർശം ഉൾക്കൊള്ളുന്ന പാഠപുസ്‌തകം പൂർണമായും പിൻവലിക്കുന്നതായും പ്രസ്‌താവനയിൽ അറിയിച്ചു.
ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നെന്നും പ്രതികരിച്ചു. സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും പാഠപുസ്‌തകം വിലക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എൻസിഇആർടിയുടെ ക്ഷമാപണം.
എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്‌ത്ര പാഠപുസ്‌തകത്തിലാണ് വിവാദ പരാമർശം. പുസ്‌തകത്തിലെ നാലാം അധ്യായത്തിൽ അഴിമതി, കേസുകൾ കെട്ടിക്കിടക്കൽ, ജഡ്‌ജിമാരുടെ അപര്യാപ്‌തത എന്നിവയാണ് നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ എന്നുൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.
വിദ്യഭ്യാസ ഉള്ളടക്കത്തിൽ കൃത്യത, അവധാനത, ഉത്തരവാദിത്വം എന്നിവ നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എൻസിഇആർടി പറഞ്ഞു. നേരത്തെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തതിനെത്തുടർന്ന് എൻസിഇആർടി ഡയറക്‌ടർ മാപ്പപേക്ഷ എഴുതി നൽകിയിരുന്നു. എന്നാൽ ഇതിൽ ‘മാപ്പ്’ എന്ന വാക്കുപോലുമില്ലെന്ന് നിരീക്ഷിച്ചിരുന്നു.










0 comments