ഹരിയാനയിൽ 15 കാരനെ അടിമവേല ചെയ്യിപ്പിച്ചു; ഒരാൾ പിടിയിൽ

ചണ്ഡീഗഡ്: ബിഹാറിൽ നിന്നുള്ള 15 വയസ്സുകാരനെ ഹരിയാനയിൽ നിർബന്ധിതമായി അടിമവേല ചെയ്യിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിലായി. നാല് മാസത്തെ അന്വേഷണത്തിനൊടുവിൽ അനിൽ എന്നയാളെയാണ് ഹരിയാന റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷമാണ് ബിഹാറിലെ കിഷൻഗഞ്ച് സ്വദേശിയായ ബാലൻ ഹരിയാനയിലെ ബഹദൂർഗഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കൂട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടുപോയത്. ഈ സാഹചര്യം മുതലെടുത്ത പ്രതി കുട്ടിയെ ഒരു ഡയറി ഫാമിലേക്ക് കൊണ്ടുപോവുകയും അടിമവേല ചെയ്യിപ്പിക്കുകയുമായിരുന്നു.
ഫാമിലെ ജോലിത്തിരക്കിനിടെ യന്ത്രത്തിൽപ്പെട്ട് കുട്ടിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ക്രൂരമായ പീഡനങ്ങൾ സഹിക്കവയ്യാതെ പരിക്കേറ്റ നിലയിൽ അവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി കിലോമീറ്ററുകളോളം നടന്നാണ് ഹരിയാനയിലെ നൂഹിൽ എത്തിയത്.
ഒരു അധ്യാപകൻ കുട്ടിയെ കണ്ടെത്തുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. മനഃശാസ്ത്രപരമായ ആഘാതത്തിലായിരുന്ന കുട്ടിക്ക് തുടക്കത്തിൽ വ്യക്തമായ മൊഴി നൽകാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് സൂപ്രണ്ട് നികിത ഗെലോട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 200-ലധികം ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നിന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു.










0 comments