അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ ബിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച് ശിവസേന

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം. ബാരാമതിക്ക് സമീപമുണ്ടായ വിമാനാപകടത്തിൽ പവാർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ശിവസേന (യുബിടി), കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
രണ്ട് എൻസിപി വിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ സജീവമായ ഘട്ടത്തിലുണ്ടായ അപകടം സംശയാസ്പദമാണെന്നാണ് ഇവരുടെ വാദം. അജിത് പവാറിന്റെ മരണത്തിൽ ചതിയുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. അജിത് പവാർ പഴയ സഖ്യത്തിലേക്ക് (മഹാ വികാസ് അഘാഡി) മടങ്ങാൻ തയ്യാറെടുക്കുകയായിരുന്നു.
ഇതിനിടെ ബിജെപി നേതാക്കൾക്കെതിരെയുള്ള ചില നിർണ്ണായക ഫയലുകൾ തന്റെ പക്കലുണ്ടെന്ന് പവാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ദുരൂഹമായ അപകടം സംഭവിക്കുന്നതെന്ന് റാവുത്ത് ചൂണ്ടിക്കാട്ടി. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപിയിലെ രണ്ട് വിഭാഗങ്ങൾ ഒന്നിക്കുന്നത് തടയാൻ ആസൂത്രിതമായി നടന്ന നീക്കമാണിതെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ ആരോപിച്ചു. പവാറിന്റെ മരണം സംഭവിച്ച് മണിക്കൂറുകൾക്കകം ഉപമുഖ്യമന്ത്രി പദം നികത്താൻ കാട്ടിയ ധൃതി ഗൂഢാലോചനയുടെ ആക്കം കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് ബാരാമതിക്ക് സമീപം അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു വീണത്. അപകടത്തിൽ വിമാനം പൂർണ്ണമായും തകർന്നിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.










0 comments