കേന്ദ്രത്തിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ രാജ്യം തെരുവിലേക്ക്; റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡുമായി കർഷകർ

ന്യൂഡൽഹി: മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യം പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രാക്ടർ പരേഡ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് കർഷകർ ട്രാക്ടറുകളുമായി തെരുവിലിറങ്ങിയത്.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഹരിയാന, പഞ്ചാബ്, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെയാണ് പരേഡ് നടന്നത്.
ഡൽഹി അതിർത്തികളിലും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നൂറുകണക്കിന് ട്രാക്ടറുകൾ അണിനിരന്നു. ദേശീയ പതാകകളും കർഷക സംഘടനകളുടെ പതാകകളും ഏന്തിയ ട്രാക്ടറുകൾ കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരായ താക്കീതായി മാറി.
കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ ലംഘിച്ചുവെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സമാധാനപരമായി നടന്ന പ്രതിഷേധ പ്രകടനങ്ങളെ തടയാൻ പലയിടങ്ങളിലും പൊലീസ് ശ്രമിച്ചെങ്കിലും കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അതൊന്നും ഫലിച്ചില്ല. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.










0 comments