അയോധ്യയിൽ മാംസാഹാര വിതരണത്തിന് വിലക്ക്; ഓൺലൈൻ ഡെലിവറിക്കും നിരോധനം

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണത്തിന് ജില്ലാ ഭരണകൂടം പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പുറമെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾക്കും ഈ ഉത്തരവ് ബാധകമാണ്.
ക്ഷേത്രപരിസരത്തും പഞ്ചകോശി പരിക്രമ പാതയിലുമുള്ള പ്രദേശങ്ങളിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മാംസാഹാര വിൽപന നേരത്തെ തന്നെ നിരോധിച്ചിരുന്നെങ്കിലും ചില ഹോട്ടലുകളും ഹോം സ്റ്റേകളും ഇത് ലംഘിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് പുതിയ നടപടി.
ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി വിനോദസഞ്ചാരികൾ മാംസാഹാരം ഓർഡർ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ്ര സിംഗ് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നിർദ്ദേശം ലംഘിക്കുന്ന ഹോട്ടലുടമകൾക്കും ഭക്ഷണ വിതരണ കമ്പനികൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാമക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ പവിത്രത നിലനിർത്താനാണ് ഈ നീക്കമെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ഇതോടൊപ്പം മദ്യവിൽപനയ്ക്കും പരസ്യങ്ങൾക്കും നേരത്തെ തന്നെ ഈ മേഖലയിൽ നിരോധനമുണ്ട്.










0 comments