മദ്യപാന മത്സരം ദുരന്തമായി; ആന്ധ്രയിൽ 19 ബിയറുകൾ കുടിച്ച രണ്ട് പേർ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ മദ്യപാന മത്സരത്തെത്തുടർന്ന് രണ്ട് സോഫ്റ്റ്‌വെയർ എൻജിനീയർമാർ മരിച്ചു. മണികുമാർ (34), പുഷ്പരാജ് (26) എന്നിവരാണ് മരിച്ചത്. സംക്രാന്തി ആഘോഷങ്ങൾക്കിടെ സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ മദ്യപാന മത്സരമാണ് മരണത്തിൽ കലാശിച്ചത്.
അന്നമയ്യ ജില്ലയിലെ കെ.വി. പള്ളി മണ്ഡലത്തിലുള്ള ബണ്ഡ വഡ്ഡിപ്പള്ളിയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ആറ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ പാർട്ടിയിലാണ് മണികുമാറും പുഷ്പരാജും പരസ്പരം മത്സരിച്ച് മദ്യപിച്ചത്.
മൂന്ന് മണിക്കൂറിനുള്ളിൽ ഇരുവരും ചേർന്ന് 19 ടിൻ ബിയറുകൾ കുടിച്ചതായി പൊലീസ് കണ്ടെത്തി. അമിതമായി മദ്യം ഉള്ളിലെത്തിയതിനെത്തുടർന്ന് ഇരുവർക്കും കടുത്ത നിർജ്ജലീകരണവും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മണികുമാർ വഴിമധ്യേ മരണപ്പെട്ടു. ചികിത്സയിലിരിക്കെയാണ് പുഷ്പരാജ് മരിച്ചത്. അമിതമായ മദ്യപാനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി റായച്ചോട്ടി ഡിഎസ്പി കൃഷ്ണമോഹൻ അറിയിച്ചു.










0 comments