വനിതകൾക്ക് സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നത് വിവേചനം; സൈന്യത്തിലെ ലിംഗനീതിയിൽ വിട്ടുവീഴ്ചയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സൈന്യത്തിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും ലിംഗവിവേചനവുമാണെന്ന് സുപ്രീംകോടതി. വനിതകൾക്ക് തുല്യമായ അവസരങ്ങൾ നിഷേധിക്കുന്നതിന്റെ അനന്തരഫലമാണ് ഇത്തരം വിവേചനങ്ങളെന്നും കോടതി നിരീക്ഷിച്ചു.
സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വനിതാ ഓഫീസർമാരുടെ ശാരീരികക്ഷമതയും കഴിവും സംബന്ധിച്ച മുൻധാരണകൾ തിരുത്തപ്പെടണമെന്നും കോടതി വ്യക്തമാക്കി. സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നത് കേവലം ഒരു ഔദ്യോഗിക നടപടിയല്ല, മറിച്ച് വ്യവസ്ഥാപിതമായ വിവേചനത്തിന്റെ തുടർച്ചയാണ്.
ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണ്. പുരുഷന്മാർക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അതേപടി സ്ത്രീകൾക്കും ബാധകമാക്കുന്നത് നീതിയല്ല. സ്ത്രീകളുടെ ശാരീരിക പ്രത്യേകതകളും അവർ നേരിടുന്ന വെല്ലുവിളികളും കണക്കിലെടുത്ത് പ്രത്യേക മാനദണ്ഡങ്ങൾ രൂപീകരിക്കണം.
സൈന്യത്തിന്റെ ഘടനയിൽ ലിംഗനീതി ഉറപ്പാക്കാൻ കാലതാമസം വരുത്തുന്നത് അംഗീകരിക്കാനാവില്ല. സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നിരവധി വനിതാ ഓഫീസർമാർക്ക് ഈ വിധി വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ ഷോർട്ട് സർവീസ് കമ്മീഷൻ വഴി ജോലിയിൽ പ്രവേശിക്കുന്ന സ്ത്രീകൾക്ക് 14 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കേണ്ടി വന്നിരുന്നു.
പുതിയ വിധിയോടെ, പുരുഷ ഓഫീസർമാരെപ്പോലെ തന്നെ വിരമിക്കൽ പ്രായം വരെ സേവനമനുഷ്ഠിക്കാനും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടാനും സ്ത്രീകൾക്കും സാധിക്കും. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വനിതാ സൈനികരുടെ ത്യാഗങ്ങളെ കോടതി അനുസ്മരിച്ചു.
സ്ത്രീകളുടെ കഴിവിനെ കുറച്ചുകാണുന്ന നിലപാട് മാറണമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി സൈന്യത്തിലും നടപ്പിലാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.










0 comments